തിരുവനന്തപുരം: പ്രതിദിന രോഗികളുടെ എണ്ണം ആയിരം കടന്നതോടെ കനത്ത ജാഗ്രതയോടെ സംസ്ഥാനം. 1038 പേർക്കാണ് ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതിൽ 785 പേർക്ക് സമ്പർക്കത്തിലൂടെയാണ് കൊവിഡ് പിടിപ്പെട്ടത്. ആദ്യമായി നാല് ജില്ലകളിൽ പ്രതിദിന രോഗികളുടെ 100 കവിഞ്ഞു. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ സാഹചര്യം ഗുരുതരമെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്.രോഗവ്യാപനം എല്ലാ നിയന്ത്രണങ്ങളെയും മറികടക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വീണ്ടും സമ്പൂർണ ലോക്ക് ഡൗൺ വേണ്ടിവരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ സൂചന നൽകിയിരുന്നു. ഇതുസംബന്ധിച്ച് വിദഗ്ദ്ധരുടെ നിർദേശം ഗൗരവത്തോടെ പരിഗണിക്കകയും, ജനങ്ങൾക്കുണ്ടാകുന്ന ബുദ്ധിമുട്ടുകൾ കൂടി കണക്കിലെടുക്കുകയും വേണം.അതേസമയം തിരുവനന്തപുരത്ത് സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. ഇവിടെ 226 പുതിയ കേസുകളിൽ 190 പേർക്കും രോഗബാധയേറ്റത് സമ്പർക്കത്തിലൂടെ. ഉറവിടം വ്യക്തമല്ലാത്തവർ 15. ഇന്നലെ മാത്രം 18 ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊല്ലം ജില്ലയിലെ 133 പുതിയ രോഗികളിൽ 116 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗബാധ. 92 പുതിയ കേസുകളുള്ള എറണാകുളത്ത്, ആലുവ നഗരസഭാ പരിധിയിലും സമീപത്തെ ആറ് പഞ്ചായത്തുകളിലും അനിശ്ചിതകാല കർഫ്യൂ കഴിഞ്ഞ അർദ്ധരാത്രി നിലവിൽ വന്നു.