കാസര്കോട് : ബദിയഡുക്ക ടൗണിലെ ഒരു ചുമട്ടുതൊഴിലാളിയ്ക്ക് കോവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ ബദിയടുക്ക ടൗണും ഇതര സംസ്ഥാന ത്ത് അനധികൃതമായി കടന്നുവന്നവരിൽ നിന്ന് രോഗം പകർന്നതിനെ തുടർന്ന് നാട്ടക്കല്ല്, മുള്ളേരിയ ടൗണുകളും കണ്ടയിൻ മെന്റ് സോണുകളായി ജില്ലാ കളക്ടർ ഡോ ഡി.സജിത് ബാബു പ്രഖ്യാപിച്ചു. തൊഴിലാളി ബദിയടുക്ക ടൗണിലെ നിരവധി വ്യാപാര സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സാഹചര്യത്തിൽ ബദിയടുക്ക ടൗണിലെ മുഴുവൻ വ്യാപാര സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. മുള്ളേരിയ നാട്ടക്കല്ല് ടൗണുകളിലെ മുഴുവൻ കടകളും സ്ഥാപനങ്ങളും ഏഴു ദിവസത്തേക്ക് അടച്ചിടണം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ മാത്രം ഒന്നിടവിട്ട ദിവസങ്ങളിൽ രാവിലെ 11 മുതൽ വൈകീട്ട് അഞ്ചുവരെ പ്രവർത്തിക്കാം. ഓട്ടോറിക്ഷ ടാക്സികൾക്ക് ഇവിടെ നിന്ന് സർവീസു നടത്തരുത്. ബസ് ഇവിടെ നിർത്തി ആളെ കയറ്റാനോ ഇറക്കാനോ പാടില്ല. പ്രദേശം പോലീസിന്റെ കർശന നിരീക്ഷണത്തിലായിരിക്കും. ജനങ്ങൾ രോഗം വ്യാപിക്കാതിരിക്കാൻ ജാഗ്രത പാലിക്കണമെന്ന് കളക്ടർ അറിയിച്ചു. ആളുകൾ കൂട്ടം കൂടരുത് സാമൂഹിക അകലം പാലിക്കണം. മാസ്ക് നിർബന്ധമായും ധരിക്കണം സോപ്പ് ഉപയോഗിച്ച് കൈകഴുകണം. സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ അണുവിമുക്തമാക്കണം. വനത്തിലൂടെയും ഊടുവഴികളിലൂടേയും ഇതര സംസ്ഥാനങ്ങളിൽ നിന്ന് അനധികൃതമായി ആളുകൾ കടന്നു വന്ന് രോഗം വ്യാപിക്കുന്നത് തടയാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. ഇത്തരക്കാരെ കുറിച്ച് വിവരം ലഭിച്ചാൽ ഉടൻ പോലീസിൽ അറിയിക്കണം. വലിയ തോതിലുള്ള ജനകീയ ഇടപെടലിലൂടെ മാത്രമേ കോവി ഡ് വ്യാപനം തടയാനാകൂ.. അതിനായി മുഴുവൻ ജനങ്ങളും നിയന്ത്രണങ്ങളുമായി സഹകരിക്കണമെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
കോവിഡ് രോഗവ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ വീടുവീടാന്തരം കയറി കച്ചവടം നടത്തുന്നത് അനുവദനീയമല്ലെന്ന് ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു അറിയിച്ചു. കയ്യുറ, മാസ്ക്, സാനിറ്റൈസർ എന്നിവ ഉപയോഗിക്കുകയും രണ്ട് മീറ്റർ ശാരീരിക അകലം പാലിക്കേണ്ടതുമാണ്. കോവി ഡ് രോഗ ലക്ഷണമുള്ളവർ യാതൊരു കാരണവശാലും വിൽപന നടത്താൻ പാടില്ല. സുരക്ഷ മാനദണ്ഡങ്ങൾ പാലിക്കാതെ വിൽപന നടത്തുന്നത് ശ്രദ്ധയിൽ പെട്ടാൽ പോലീസിനെ അറിയിക്കേണ്ടതാണ്.