കാസർകോട് :ചെമ്മനാട് പഞ്ചായത്തിൽ ചട്ടഞ്ചാലിൽ ടാറ്റാ കമ്പനിയുടെ സഹകരണത്തോടെ സംസ്ഥാന സർക്കാർ സ്ഥാപിക്കുന്ന കോവിഡ് ആശുപത്രി ഉടൻ നാടിനു സമർപ്പിക്കും. 540കിടക്കകൾ ഉള്ള ആശുപത്രിയാണിത്. ബഹുരാഷ്ട്ര വ്യവസായ ഗ്രൂപ്പായ ടാറ്റയാണ് ആശുപത്രി സൗജന്യമായി നിർമിച്ചുകൊടുക്കുന്നത്. കേരളത്തിലെ പരമ്പരാഗത കെട്ടിട നിർമാണ രീതിയിൽ നിന്ന് വ്യതിചലിച്ച് പൂർണമായും കൂറ്റൻ സ്റ്റീൽ കണ്ടൈനറുകളിലാണ് ആശുപത്രി സജ്ജമാക്കിയിട്ടുള്ളത്. ഇതിന് വേണ്ട 128ആ മത്തെ കണ്ടൈനർ ഇന്ന് ചട്ടഞ്ചാൽ ആശുപത്രി ക്യാമ്പസിൽ എത്തിക്കഴിഞ്ഞു,ഏപ്രിൽ 6ന് മുഖ്യമന്ത്രി ടാറ്റാ ആശുപത്രി പ്രഖ്യാപിച്ച പിറ്റേന്ന് ഉച്ചക്ക് തന്നെ ടാറ്റാ സംഘം കാസർകോട്ടെത്തി. ഇതേ സമയം ജില്ലാ കളക്ടർ സജിത്ത് ബാബു ആശുപത്രിക്ക് വേണ്ട സർക്കാർ ഭൂമി തെക്കിൽ ഗ്രാമത്തിൽ കണ്ടെത്തി കഴിഞ്ഞിരുന്നു. തുടർന്നുള്ള ഒരു സായാന്ഹത്തിലാണ് കളക്ടർ മുഖ്യമന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് തന്റെ ഫേസ്ബുക് ലൈവിലെത്തി ആശുപത്രിയുടെ കൂടുതൽ വിവരങ്ങൾ ഈ നാടിനെ അറിയിച്ച് ജനങ്ങളുടെ കയ്യടി നേടിയത്. അന്ന് തൊട്ടിന്നുവരെ ജില്ലാ കളക്ടർ സജിത്ത് ബാബുവിന്റെ മേല്‍നോട്ടത്തിലാണ് ഇവിടെ പ്രവർത്തനം മുന്നേറിയത്.ടാറ്റായുടെ ചണ്ടീഗട്, ഗുജറാത്ത്, ഫരീദാബാദ്, ഹൈദരാബാദ്, കൊൽക്കൊത്ത, മംഗളൂരു പ്ലാന്റുകളിൽ നിന്നാണ് കണ്ടെയ്നറുകൾ എത്തിച്ചത്. ഇതിന് താത്കാലിക റോഡും നാട്ടുകാരുടെ സഹകരണത്തോടെ സജ്ജമാക്കി. വൈദ്യുതി, ജലസംഭരണം, റോഡ്, ചുറ്റുവേലി, ഡ്രൈനേജ് പ്രവർത്തനങ്ങൾ ഇവിടെ യുദ്ധകാലാടിസ്ഥാനത്തിൽ മുറുകുന്നുണ്ട്. ഈ മാസം അവസാനത്തോടെയോ ഓഗസ്റ്റ് രണ്ടാം വാരത്തോടെയോ ടാറ്റ ആശുപത്രി നിര്‍മിച്ച് സർക്കാരിന് കൈമാറും. ആശുപത്രി നിര്‍മാണപ്രവർത്തനത്തിന്റെ മേൽനോട്ടം കമ്പനിയുടെ റീജണൽ മാനേജർ കെഎൽ ആന്റണിക്കാണ്.മുഖ്യമന്ത്രി പിണറായി വിജയൻ നയിക്കുന്ന എൽ ഡി എഫ് സർക്കാരിന്റെ ജനപക്ഷ ആരോഗ്യ നയത്തിന്റ ഉജ്വല മാതൃകയാണ് ഈ ആശുപത്രി. കാസർകോട് ജില്ലയിൽ കോവിഡ് മഹാമാരി പിടിമുറുക്കുന്നതിന്റെ സൂചനകൾ പുറത്തുവന്നതിന് പിന്നാലെയാണ് ഈ ജില്ലയുടെ ആരോഗ്യ ചികിത്സാ രംഗത്തെ ശോച്യത കണക്കിലെടുത്ത് കോവിഡ് ചികിത്സക്ക് മാത്രം ഒരു ആശുപത്രി മുഖ്യമന്ത്രി തന്റെ പതിവ് വാർത്താ സമ്മേളനത്തിൽ പ്രഖ്യാപിച്ചു ജില്ലയിലെ ജനങ്ങളെയും രാഷ്ട്രീയ നേതൃത്വത്തെയും അമ്പരപ്പിച്ചു കളഞ്ഞത്. ഇതിനെതിരെ ആദ്യം പുരികം ചുളിച്ചവരില്ലും സംശയങ്ങൾ ഉന്നയിച്ചവരിലും അത്യദ്ഭുതം വിരിയിച്ചാണ് ആശുപത്രി നിർമാണപ്രവർത്തനം മുന്നേറിയത്.
റിപ്പോർട്ട്, :കെ എസ് ഗോപാലകൃഷ്ണൻ.