തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ സ്വർണക്കടത്തുമായി ബന്ധപ്പെട്ട് സ്വപ്ന സുരേഷിന്റെ പേര് ഉയർന്നു കേട്ട നാൾമുതൽ അവരുടെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചും ചോദ്യം ഉയർന്നിരുന്നു. വിദ്യാഭ്യാസ യോഗ്യത കുറഞ്ഞ സ്വപ്നയെ ആരാണ് ഇത്രയും ഉയർന്ന പോസ്റ്റിലേക്ക് നിയമിച്ചത് എന്നത് സംബന്ധിച്ചും വിമർശനമുയർന്നിരുന്നു. ഇപ്പോഴിതാ അയോഗ്യത മറച്ചുവച്ച് സ്വപ്നയെ നിയമിച്ചത് സാറ്റ്സ് മുൻവൈസ് പ്രസിഡന്റ് ആയ ബിനോയ് ജേക്കബ് ആണെന്ന് ഒരു മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരിക്കുകയാണ് മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ആയ മെറിൻ മാത്യു.’അധോലോകമെന്ന് വിശേഷിപ്പിക്കാവുന്ന രീതിയിലാണ് അവിടത്തെ കാര്യങ്ങൾ. അവിടെ ജോലി ചെയ്തതുകൊണ്ടാണ് ഞാൻ ഇങ്ങനെ പറയുന്നത്. ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ എന്നിൽ സമ്മർദ്ദമുണ്ടായിട്ടുണ്ട്. പറയുന്നതുപോലെ ചെയ്താൽ സ്വപ്ന എങ്ങനെ കാശുണ്ടാക്കി, അതുപോലെ പണമുണ്ടാക്കാൻ ഞാൻ നിന്നെ സഹായിക്കാമെന്ന് ബിനോയ് ജേക്കബ് എന്നോട് പറഞ്ഞിട്ടുണ്ട്.’- യുവതി പറഞ്ഞു.ഇതുമായി ബന്ധപ്പെട്ട് ബിനോയ് ജേക്കബിനെതിരെ മുമ്പ് പരാതി നൽകിയിട്ടുണ്ടെന്നും, എന്നാൽ അയാളുടെ സ്വാധീനം കൊണ്ട് കേസ് തേഞ്ഞുമാഞ്ഞുപോകുമെന്ന അവസ്ഥയിലായെന്നും യുവതി പറയുന്നു. വിമാനത്താവളം പോലുള്ളിടത്ത് ഒരു യോഗ്യതയുമില്ലാത്ത ആളുകൾ പണം കൊടുത്ത് ജോലിയിൽ പ്രവേശിക്കുന്നുണ്ടെന്നും, അർഹരായവർക്ക് ജോലി കിട്ടുന്നില്ലെന്നും മെറിൻ ആരോപിച്ചു.