ന്യൂഡൽഹി: കൊവിഡ് രോഗം വിതച്ച വൻ ദുരിതത്തിൽ നിന്നും കര കയറുന്ന ചൈനക്ക് ഇപ്പോൾ മറ്റൊരു പകർച്ചാവ്യാധി ഭീഷണിയാകുന്നു. എലി വർഗത്തിൽ പെട്ട മാമറ്റിൽ നിന്ന് പകർന്നതെന്ന് കരുതുന്ന ബ്ളൂബോണിക് പ്ളേഗാണ് ആശങ്കയ്ക്ക് ഇടയാക്കിയിരിക്കുന്നത്. റഷ്യയുടെയും മംഗോളിയയോടും അതിരിടുന്ന ചൈനയിലെ സ്വയം ഭരണപ്രദേശമായ ഇന്നർ മംഗോളിയയിലാണ് ബ്ളാക് ഡെത്ത് എന്നറിയപ്പെടുന്ന ഈ രോഗം റിപ്പോർട്ട് ചെയ്തത്. നാല് പേർക്കാണ് ഇവിടെ രോഗം റിപ്പോർട്ട് ചെയ്തത്. ഇവർ മാമറ്റിനെ ഭക്ഷിച്ചതിലൂടെയാകാം രോഗം വന്നതെന്നാണ് കരുതുന്നത്.പതിനാലാം നൂറ്റാണ്ടിൽ ലോകത്തെയാകെ വിറപ്പിച്ച മഹാവ്യാധിയായിരുന്നു ബ്ളാക് ഡെത്ത് എന്ന് വിളിക്കപ്പെടുന്ന ബ്ളുബോണിക് പ്ളേഗ്. പ്രധാനമായും യൂറോപ്പിൽ ഏഴ് മുതൽ ഇരുപത് കോടിയോളം ജനങ്ങളെ ആ രോഗം ഇല്ലാതാക്കി. എലികളുടെ ശരീരത്തിൽ കാണുന്ന ചെളള് പോലെയുളള ചെറുജീവികളുടെ കടിയേറ്റാലാണ് ഇത്തരം രോഗങ്ങൾ മനുഷ്യനിലുണ്ടാകുക. മനുഷ്യരിൽ നിന്ന് മനുഷ്യരിലേക്ക് രോഗിയുടെ ശ്വാസത്തിലൂടെ പകരാനിടയുണ്ട്. രോഗം കണ്ടെത്തിയുടൻ ചികിത്സിച്ചാൽ രക്ഷപ്പെടാനുളള സാദ്ധ്യതയുമുണ്ട്.ബ്ളുബോണിക് പ്ളേഗ് രോഗം ബാധിച്ചാൽ ഒന്ന് മുതൽ ഏഴ് ദിവസം വരെ ദിവസത്തിനകം രോഗ ലക്ഷണങ്ങൾ പ്രകടമാകാം. വിറയലോടുകൂടിയ പനി,തലവേദന, ശരീരവേദന,ഛർദ്ദിൽ ഇവയുണ്ടാകാം. അണുബാധയുണ്ടായാൽ ചിലപ്പോൾ അതിവേഗം ന്യുമോണിയ ബാധയുണ്ടാകാം. രോഗം ബാധിച്ച് മരണപ്പെട്ടയാളുടെ ശരീരത്തിൽ നിന്നും ഈ രോഗമുണ്ടാകാം. കൊവിഡിനുളളതുപോലെ ഐസൊലേറ്റ് ചെയ്ത് വേണം ഈ രോഗ ബാധിതരെ ചികിത്സിക്കാൻ. 1894ന് ശേഷം ലോകത്ത് വളരെ കുറഞ്ഞ എണ്ണം മാത്രമേ ബ്ളാക് ഡെത്ത് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുളളൂ. ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 18ശതമാനമാണ് മരണനിരക്ക്.