കോട്ടയം: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ മകളെ വീണ്ടും വിവാഹം കഴിപ്പിക്കാൻ വീട്ടുകാരുടെ ശ്രമം. ഇതിനെ എതിർത്ത യുവതിക്ക് ക്രൂരമർദ്ദനവും ഏൽക്കേണ്ടിവന്നു. ഉടുമ്പൻചോല സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് ആശുപത്രിയിലായത്. താക്കോൽ ഉപയോഗിച്ചുള്ള ആക്രമണത്തിൽ യുവതിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ഇടുക്കി ജില്ലയിലെ ഉടുമ്പൻചോലയിൽ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.തങ്ങൾക്ക് ബാദ്ധ്യതയാകുമെന്ന് ഭയന്നാണ് യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാൻ വീട്ടുകാർ ശ്രമം തുടങ്ങിയത്. എന്നാൽ യുവതി വിവാഹത്തിന് തയ്യാറായില്ല. പെണ്ണുകാണലിന് ചെറുക്കനും കൂട്ടരും എത്തിയെങ്കിലും മുറിയിൽ നിന്ന് ഇറങ്ങാൻ പോലും യുവതി കൂട്ടാക്കിയില്ല.ചെറുക്കനും കൂട്ടരും മടങ്ങിയ ഉടൻ അമ്മയും സഹോദരിയും ചേർന്ന് മർദ്ദിച്ചുവെന്നാണ് യുവതി പൊലീസിന് നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.