ചിന്മയാ വിദ്യാലയങ്ങൾക്കെതിരെ വ്യാപക വിമർശനം,
തുറക്കാത്ത സ്വകാര്യ സ്കൂളുകളിൽ മൂന്നു മാസത്തെ ഫീസ് ..കോവിഡ് കാലത്തെ തീവെട്ടിക്കൊള്ളക്കെതിരെ രക്ഷിതാക്കളുടെ വാട്സ്ആപ്പ് കൂട്ടായ്മ നിലവിൽ വന്നു..ഗ്രൂപ്പിൽ മണിക്കൂറിനുള്ളിൽ ചേർന്നത് നൂറിലേറെപ്പേർ
കാസർകോട്: കോവിഡ് മഹാമാരി അതിജീവിക്കുന്നതിനുള്ള പെടാപ്പാടിനിടയിൽ ചിന്മയ അടക്കമുള്ള വിദ്യാലയങ്ങൾ വിദ്യാർത്ഥികളിൽ നിന്ന് ഫീസിനത്തിൽ വൻ തുക ഈടാക്കുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നു.സ്കൂൾ മാനേജ്മെന്റിന്റെ തീവെട്ടിക്കൊള്ളക്കെതിരെ രക്ഷിതാക്കളുടെ വാട്സാപ്പ് കൂട്ടായ്മയിൽ അമർഷം ജ്വലിക്കുകയാണ്.നവമാധ്യമ കൂട്ടായ്മ ആരംഭിച്ച ഉടൻ നാനൂറിലേറെ വിവിധ വിദ്യാലയങ്ങളിലെ രക്ഷിതാക്കളാണ് ഇതിൽ അംഗങ്ങളായത്.സ്കൂളില്ലെങ്കിൽ ഫീസില്ല എന്നാണ് കൂട്ടായ്മയുടെ മുദ്രാവാക്യം.ഓൺലൈൻ സൗകര്യം സജ്ജമാക്കിയ സ്കൂളുകളിൽ ട്യൂഷൻ ഫീസ് മാത്രമേ നല്കുകയുളൂവെന്നും അത് മാസംതോറും തവണകളായി മാത്രമേ നൽകാൻ സാധിക്കുകയുള്ളൂവെന്നുമാണ് രക്ഷിതാക്കളുടെ നിലപാട്.മാത്രമല്ല,പൊതുവിദ്യാലയങ്ങളിലേക്ക് കൂട്ടത്തോടെ വിദ്യാർത്ഥികളെ മാറ്റാനും രക്ഷിതാക്കൾ ആലോചന തുടങ്ങിക്കഴിഞ്ഞു.
കൊറോണക്കാലത്ത് വിവിധ ഇനങ്ങളിലുള്ള ഫീസിനുവേണ്ടി നടത്തുന്ന പിടിച്ചുപറി അവസാനിപ്പിക്കണമെന്നും അതല്ലെങ്കിൽ പരസ്യ പ്രതികരണത്തിന് മുതിരുമെന്നും ഒരു രക്ഷിതാവ് ബി.എൻ.സിയോട് വ്യക്തമാക്കി.നിലവിൽ രക്ഷിതാക്കൾ നേരിടുന്ന പ്രയാസങ്ങൾ സ്കൂൾ ഉടമകൾ മനസ്സിലാക്കണമെന്നും ഈ രക്ഷിതാവ് പറഞ്ഞു.
അതേസമയം രക്ഷിതാക്കളുടെ ആരോപണങ്ങൾ ചിന്മയാ മാനേജ്മെന്റ് നിഷേധിച്ചു.പണം അടക്കാൻ കൂടുതൽ സമയം അനുവദിച്ചിട്ടുണ്ടെന്നും ഫീസ് ഒഴിവാക്കാൻ തത്കാലം നിവൃത്തിയില്ലെന്നും ശമ്പളവും മറ്റുചിലവുകളും കണ്ടെത്താൻ മറ്റ് മാര്ഗങ്ങളില്ലെന്നും മാനേജമെന്റ് വിശദീകരിച്ചു.രക്ഷിതാക്കളുടെ പ്രയാസങ്ങൾ സ്കൂൾ മേലധികാരിയുടെ നേരിൽ സംസാരിച്ചു പരിഹരിക്കാനുള്ള അവസരം ഉപയോഗപ്പെടുത്തണമെന്നും ഇവർ അഭ്യർത്ഥിച്ചു.