ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിനിടെ 14933 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെയുള്ള രോഗബാധിതരുടെ എണ്ണം 440215 ആയി. 312 പേരാണ് ഇന്നലെ മാത്രം കൊവിഡ് ബാധിച്ച് മരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 14,011 ആയി ഉയർന്നു. 1,78,014 ആളുകളാണ് നിലവിൽ ചികിത്സയിലുള്ളത്.അതേസമയം രോഗമുക്തി നിരക്ക് 56.37 ശതമാനമായത് ആശ്വാസകരമാണെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, ഡൽഹി, തമിഴ്നാട് അടക്കമുള്ള സംസ്ഥാനങ്ങളിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. മഹാരാഷ്ട്രയിൽ പുതുതായി 3721 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം ഒരുലക്ഷത്തി മുപ്പത്തി അയ്യായിരം കടന്നു. ആകെ മരണം 6283 ആയി. തമിഴ്നാട്ടിൽ 24 മണിക്കൂറിനിടെ 2710 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 37 പേർ മരിച്ചു. ഗുജറാത്തിൽ 27,825 രോഗബാധിതരാണുള്ളത്. 1684 പേർ മരിച്ചു. 62,087 സംസ്ഥാനത്തെ ആകെ കേസുകൾ 62,087 ആയി ഉയർന്നു. മരണം 794 ആയി. 27,178 പേരാണ് നിലവിൽ ചികിത്സയിലുള്ളത്.ഡൽഹിയിലെ മണ്ഡോളി ജയിലിൽ കൊവിഡ് ബാധിച്ച് മരിച്ച തടവുകാരനൊപ്പം ഒരു മുറിയിൽ കഴിഞ്ഞവർക്കും കൊവിഡ് സ്ഥിരീകരിച്ചു. 29 പേരിൽ 17 പേരുടെയും ഫലം പോസിറ്റീവാണ്. 12 പേർക്ക് രോഗമില്ലെന്ന് ഡൽഹി ജയിൽ വകുപ്പ് അറിയിച്ചു. മരിച്ച ശേഷമാണ് തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചത്. അതിനിടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു. തൃശ്ശൂർ സ്വദേശി സുനിൽകുമാർ ആണ് മരിച്ചത്. ഇതോടെ ഡൽഹിയിൽ കൊവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം പത്തായി ഉയർന്നു.