ലോക്ക്ഡൗൺ ജൂൺ 30 വരെ നീട്ടി; നിയന്ത്രണം കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം
ന്യൂഡല്‍ഹി:കണ്ടയ്ൻമെന്റ് സോണുകളിൽ മാത്രം നിയന്ത്രണങ്ങൾ ഏർപ്പെടുത്തി രാജ്യത്തെ ലോക്ക്ഡൗണ്‍ ജൂൺ 30 വരെ നീട്ടി. കണ്ടെയ്ന്മെന്റ് സോണുകള്‍ക്ക് പുറത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും ജൂണ്‍ എട്ടുമുതല്‍ തുറക്കാമെന്ന് കേന്ദ്രസർക്കാർ പുറത്തിറക്കിയ മാർഗനിർദേശത്തിൽ പറയുന്നു.
ആദ്യഘട്ടത്തില്‍ ജൂണ്‍ എട്ടുമുതല്‍ കണ്ടെയ്ന്മെന്റ് പ്രദേശത്തിന് പുറത്തുള്ള ആരാധനാലയങ്ങള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, സേവനവുമായി ബന്ധപ്പെട്ട മറ്റു സര്‍വീസുകള്‍, ഷോപ്പിങ് മാളുകള്‍ എന്നിവ തുറന്നു പ്രവര്‍ത്തിക്കാം.
പൊതുസ്ഥലങ്ങള്‍ തുറക്കുമ്പോള്‍ പാലിക്കേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചര്‍ച്ചചെയ്ത് ആഭ്യന്തരമന്ത്രാലയം ഉടന്‍ പ്രസിദ്ധീകരിക്കും.
രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. സംസ്ഥാന സര്‍ക്കാരുകള്‍ സ്ഥാപനങ്ങളുമായും രക്ഷിതാക്കളുമായും കൂടിയാലോചന നടത്തി സാമൂഹിക അകലം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം.
മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും പാര്‍ക്കുകളും തുറക്കുക. മറ്റ് പൊതുപരിപാടികള്‍ക്കും ഈ ഘട്ടത്തില്‍ അനുവാദം നല്‍കും.
രാത്രി 9 മണി മുതല്‍ രാവിലെ 5 മണിവരെയുള്ള നൈറ്റ് കര്‍ഫ്യൂ കര്‍ശനമായി തുടരും. അവശ്യസര്‍വീസുകള്‍ക്ക് കര്‍ഫ്യൂ ബാധകമല്ല. ഇത് സംബന്ധിച്ച് സംസ്ഥാനങ്ങള്‍/തദ്ദേശഭരണസ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഇത് സംബന്ധിച്ച് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാം.
കണ്ടെയിന്മെന്റ് സോണുകളില്‍ ജൂണ്‍ 30 വരെ ലോക്ക് ഡൗണ്‍ തുടരും.
കണ്ടെയിന്മെന്റ് സോണുകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രം അനുമതി. ഈ മേഖലകളിലേക്കോ, മേഖലകളില്‍ നിന്നോ ഉള്ള യാത്രകള്‍ക്ക് നിരോധനം. അവശ്യസര്‍വീസുകള്‍ക്ക് നിയന്ത്രണം ബാധകമല്ല. വീടുകയറിയുള്ള നിരീക്ഷണം, സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കല്‍, ആരോഗ്യപ്രവര്‍ത്തകരുടെ ഇടപെടല്‍ എന്നിവ ഈ മേഖലയില്‍ തുടരണം.
സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും കണ്ടെയിന്മെന്റ് സോണുകള്‍ക്ക് പുറമേയുള്ള ബഫര്‍ സോണുകള്‍ കണ്ടെത്തണം. ആവശ്യമെങ്കില്‍ നിയന്ത്രണം ഏര്‍പ്പെടുത്തണം.
സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണപ്രദേശങ്ങള്‍ക്കും നിലവിലെ സ്ഥിതി വിശകലനം ചെയ്തതിനുശേഷം ആവശ്യമെങ്കില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താം.
അന്തര്‍ ജില്ലാ, അന്തര്‍ സംസ്ഥാന യാത്രകള്‍ക്ക് നിയന്ത്രണങ്ങളില്ല. യാത്രയ്ക്ക് പ്രത്യേക അനുമതിയോ പാസുകളോ ആവശ്യമില്ല. എന്നാല്‍ പൊതുജനാരോഗ്യം കണക്കിലെടുത്ത് നിയന്ത്രണങ്ങള്‍ ആവശ്യമെങ്കില്‍ സംസ്ഥാനങ്ങള്‍ക്ക്/ കേന്ദ്രഭരണപ്രദേശങ്ങള്‍ക്ക് തീരുമാനിക്കാം.
പാസഞ്ചര്‍ ട്രെയിന്‍, ശ്രമിക് ട്രെയിന്‍, പ്രവാസികളെ തിരിച്ചെത്തക്കുന്നതിനുള്ള പ്രത്യേകദൗത്യ യാത്രകള്‍ എന്നിവ പ്രത്യേക പ്രോട്ടോക്കോൾ പ്രകാരം തുടരും.
അതിര്‍ത്തി കടന്നുള്ള ചരക്ക് നീക്കത്തെ വിലക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ല.
ലോക്ക്ഡൗണ്‍ അഞ്ചാംഘട്ടത്തിലേക്ക് കടക്കുമ്പോള്‍ നിയന്ത്രണം കണ്ടെയ്ന്മെന്റ് സോണുകളില്‍ മാത്രമായി ഒതുങ്ങുന്നുവെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട വസ്തുത.