മംഗല്‍പാടിയിലെ മഞ്ചേശ്വരം താലുക്ക് ആശുപത്രിയ്ക്ക് ഐഷല്‍ ഫൗണ്ടേഷന് 10 ഡയാലിസിസ് മെഷീനുകള്‍ കൈമാറി
ഡയാലിസിസ് ഉപകരണങ്ങള്‍ക്കായി 75 ലക്ഷത്തോളം രൂപയാണ് ഫൗണ്ടേഷന് ചിലവഴിക്കുന്നത്.ഇതോടെ മേഖലയിലെ വൃക്കരോഗികള്‍ക്ക് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ സൗജന്യ ചികിത്സ നടത്താനുള്ള സാഹചര്യമൊരുങ്ങി.
കാസർകോട് : അതിര്‍ത്തിപ്രദേശത്തെ ആയിരക്കണക്കിന് സാധാരണക്കാര്‍ക്ക് ആശ്വാസമാകുന്ന സൗജന്യ ഡയാലിസിസ് യൂണിറ്റെന്ന സ്വപ്നം പൂവണിയുന്നു. ഒരു മേഖലയുടെ ആരോഗ്യവികസനത്തിന് പിന്തുണ നല്കി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് ചെയര്‍മാനായ ഐഷല്‍ ഫൗണ്ടേഷന് മംഗല്‍പാടിയിലെ താലൂക്ക് ആശുപത്രിക്ക് പത്ത് ഡയാലിസിസ് മെഷീനുകള്കൈമാറി. ഇതോടെ മേഖലയിലെ വൃക്കരോഗികള്‍ക്ക് മംഗലാപുരത്തെ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കാതെ സൗജന്യ ചികിത്സ നടത്താനുള്ള സാഹചര്യമൊരുങ്ങി. ഡയാലിസിസ് ഉപകരണങ്ങള്‍ക്കായി 75 ലക്ഷത്തോളം രൂപയാണ് ഫൗണ്ടേഷന് ചിലവഴിക്കുന്നത്. സര്‍ക്കാര്‍ മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങളുടെ വികസനത്തിനായി സ്വകാര്യ മേഖലയില്‍ നിന്നുമുണ്ടാകുന്ന പിന്തുണയ്ക്ക് ഉത്തമ മാതൃകയാണിത്.
മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലാണ് മംഗല്‍പ്പാടി താലുക്ക് ഹെഡ് ക്വാട്ടേഴ്സ് ആശുപത്രി പ്രവര്‍ത്തിക്കുന്നത്. മഞ്ചേശ്വരത്തെ വൃക്ക രോഗികള്‍ക്ക് ആശ്വാസം പകരുന്ന രീതിയില്‍ സൗജന്യ ഡയാലിസിസ് യൂണിറ്റ് സ്ഥാപിക്കുക എന്നത് ബ്ലോക്ക് പഞ്ചായത്തിന്റെ സ്വപ്ന പദ്ധതിയാണെന്നും ഇത് യാഥാര്‍ത്ഥ്യമാക്കാന്‍ രണ്ട് വര്‍ഷമായി പ്രവര്‍ത്തിച്ചു വരികയായിരുന്നെന്നും ബ്ലോക്ക് പ്രസിഡന്റ് എ കെ എം അഷ്റഫ് പറഞ്ഞു. അന്തരിച്ച മുന്‍ എംഎല്‍എ പി ബി അബ്ദുല്‍ റസാഖിന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നും 50 ലക്ഷം രൂപ അനുവദിച്ച് ഡയാലിസിസ് കെട്ടിടം പൂര്‍ത്തിയാക്കുകയും അതിനാവശ്യമായ വൈദ്യുതി, ജലം എന്നിവ ബ്ലോക്ക് പഞ്ചായത്ത് ഒരുക്കുകയും ചെയ്തിരുന്നു. കൂടാതെ ഡയാലിസിസിനാവശ്യമായ ആര് ഓ പ്ലാന്റിനായി എം സി ഖമറുദീന് എംഎല്‍എയുടെ ഫണ്ടില്‍ നിന്നും തുക അനുവദിച്ചു. ഈ പദ്ധതിയുമായി ബ്ലോക്ക് പഞ്ചായത്ത് മുന്നോട്ടു പോയിരുന്ന ഘട്ടത്തിലാണ് ഉപ്പളയിലെ വ്യവസായി അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ് മുക്കാല്‍ കോടി രൂപയോളം വില വരുന്ന പത്ത് ഡയാലിസിസ് മെഷീനുകള്‍ വാഗ്ദാനം നല്‍കിയത്.
കോവിഡ്-19 നിയന്ത്രണങ്ങളുടെ ഭാഗമായി കര്‍ണാടക സര്‍ക്കാര്‍ അതിര്‍ത്തി കൊട്ടിയടച്ചപ്പോള്‍ ചികിത്സയ്ക്കായി മംഗലാപുരത്തെ ആശ്രയിച്ചിരുന്ന മഞ്ചേശരത്തെയും മറ്റു ഭാഗങ്ങളിലെയും ജനങ്ങള്‍ വളരെയധികം പ്രയാസമാണ് നേരിട്ടത്. ചികിത്സ നിഷേധം മൂലം ഒരുപാട് ജീവനുകളാണ് നഷ്ടപ്പെട്ടത്. ഇത്തരമൊരു പ്രതിസന്ധി ഘട്ടത്തില്‍ എംഎല്‍എയും ജില്ലാ കളക്ടറും ബ്ലോക്ക് പഞ്ചായത്തും ദ്രുതഗതിയിലുള്ള നടപടികള്‍ സ്വീകരിച്ച് പദ്ധതി യാഥാര്‍ത്ഥ്യമാക്കുകയായിരുന്നു.
പത്ത് മെഷിനുകള്‍ വഴി ഒരു ദിവസം രണ്ട് ഷിഫ്റ്റുകളിലായി ഇരുപതോളം ഡയാലിസിസ് ചെയ്യാന്‍ സാധിക്കും. മഞ്ചേശ്വരം ബ്ലോക്ക് പരിധിയിലെ മഞ്ചേശ്വരം, മംഗല്പാടി, മീഞ്ച,വോര്‍ക്കാടി, പൈവളികെ, എന്മകജെ, പുത്തിഗെ എന്നീ ഏഴു ഗ്രാമ പഞ്ചായത്തുകളിലെ രോഗികള്‍ക്ക് ഈ സൗജന്യ ചികിത്സ അനുഗ്രഹമാകും. ഇരുപത് ദിവസത്തിനകം പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് എ കെ എം അഷ്റഫ് പറഞ്ഞു. ആവശ്യമായ ജീവനക്കാരെ സര്‍ക്കാര്‍ നിയമിക്കുന്നത് വരെ ഒരു സൊസൈറ്റി രൂപീകരിച്ച് അതിന് കീഴില്‍ ജീവനക്കാരെ നിയമിക്കും. ഒരു മാസം നാല് ലക്ഷം രൂപയോളമാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ഇതിനുള്ള ഫണ്ട് കണ്ടെത്താന്‍ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളും ഉദാരമതികളും പിന്തുണ നല്‍കുമെന്നാണ് ബ്ലോക്ക് പഞ്ചായത്ത് കരുതുന്നതെന്ന് അദ്ദേഹം പറഞ്ഞു.
താലൂക്ക് ആശുപത്രി ഡയാലിസിസ് കെട്ടിടത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എംഎല്‍എ, ബ്ലോക്ക് പ്രസിഡന്റ് എന്നിവര്‍ ഡയാലിസിസ് മെഷീനുകള്‍ സ്വീകരിച്ചു. ഫൗണ്ടേഷന് ചെയര്മാന് അബ്ദുല്‍ ലത്തീഫ് ഉപ്പളഗേറ്റ്, ഡയറക്ടര്‍മാരായ ഡോ. ഇസ്മയില്‍ ഫവാസ്, ദില്‍ഷാദ് എസ് എ തങ്ങള്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. മംഗല്പാടി പഞ്ചായത്ത് പ്രസിഡന്റ് ഷാഹുല്‍ ഹമീദ് ബന്ധിയോട്, ആശുപത്രി സൂപ്രണ്ട് ഡോ. ചന്ദ്രമോഹന്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി എന്‍ സുരേന്ദ്രന്, ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ പി എന്‍ സലിം, സത്യന് സി ഉപ്പള , കോസ്മോസ് ഹമീദ്, മഹ്മൂദ് കൈക്കമ്പ, സെഡ് എ കയ്യാര്‍, രാഷ്ട്രീയ സാമൂഹിക മേഖലയിലെ മറ്റു പ്രമുഖരും സന്നിഹിതരായി.