മഞ്ചേരിയിൽ ചികിത്സക്കിടെ മരിച്ച വ്യക്തിയുടെ കോവിഡ് ഫലം നെഗറ്റീവ്; മൃതദേഹം വിട്ടുകൊടുക്കും‐ മന്ത്രി ശൈലജ
മലപ്പുറം: മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെ മരിച്ച കീഴാറ്റൂർ സ്വദേശി വീരാൻകുട്ടിക്ക് കോവിഡില്ലെന്ന് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു.ഇദ്ദേഹത്തിൻ്റെ ഏറ്റവും ഒടുവിലത്തെ സാംപിൾ പരിശോധന ഫലവും നെഗറ്റീവാണ്. ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് വീരാൻ കുട്ടിയുടെ ഫലം നെഗറ്റീവാണെന്ന് വ്യക്തമായത്. ഇതോടെ ഇദ്ദേഹത്തിൻ്റെ മൃതദേഹം ബന്ധുകൾക്ക് വിട്ടു കൊടുക്കും..
ഏപ്രിൽ രണ്ടിന് കോവിഡ് സ്ഥിരീകരിച്ച വീരാൻ കുട്ടിക്ക് കഴിഞ്ഞ ആഴ്ച നടത്തിയ സാംപിൾ പരിശോധനയിൽ നെഗറ്റീവ് ഫലമാണ് കാണിച്ചിരുന്നത്. ഇതേ തുടർന്ന് അദ്ദേഹത്തെ രോഗമുക്തി നേടിയവരുടെ പട്ടികയിൽ ഉൾപ്പെടുത്തി ചികിത്സ തുടരുകയായിരുന്നു.
40 വർഷത്തോളമായി ഹൃദ്രോഗവും സമീപകാലത്തായി വൃക്ക സംബന്ധമായ അസുഖങ്ങളുമുള്ള വീരാൻ കുട്ടി കോവിഡിൽ നിന്നും മുക്തി നേടിയെങ്കിലും ഒരാഴ്ചയായി ആരോഗ്യനില മോശമായിരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി അദ്ദേഹത്തിൻ്റെ കൂടുതൽ വഷളായി. ഇതോടെ മെഡിക്കൽ ബോർഡ് യോഗം ചേർന്ന് വീണ്ടും കോവിഡ് പരിശോധന നടത്താൻ തീരുമാനിച്ചിരുന്നു ഇതിനിടെയാണ് മരണം. മാര്‍ച്ച് 31 ന് വൈറല്‍ ന്യുമോണിയ ബാധിച്ചതിനെ തുടര്‍ന്നാണ് മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.13 ന് വൈകിട്ട് നാലിന് രോഗിക്ക് അതികഠിനമായ നെഞ്ചുവേദനയും ശ്വാസതടസവും അനുഭവപ്പെട്ടിരുന്നു.
കോവിഡ് കൊവിഡ് പ്രോട്ടോകോൾ പ്രകാരമായിരിക്കില്ല വീരാൻ കുട്ടിയുടെ സംസ്കാരമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി. എന്നാൽ റെഡ് സോണിൽ ഉൾപ്പെട്ട സ്ഥലമായതിനാൽ ഇരുപതിൽ പേരിൽ കൂടുതൽ സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ പാടില്ല. മതപരമായ ചടങ്ങുകളുടെ സംസ്കാരം നടത്താൻ തടസമില്ലെന്നും ആരോഗ്യമന്ത്രി വിശദീകരിച്ചു.
Read more: https://www.deshabhimani.com/news/kerala/no-covid-for-man-who-died-in-manjeri-medical-college/866668