കേന്ദ്ര നിർദേശം പാലിക്കുമെന്ന് മന്ത്രിസഭ; 4 മേഖലകളായി തിരിക്കാൻ തീരുമാനം
തിരുവനന്തപുരം: ലോക്ഡൗൺ സംബന്ധിച്ച് കേന്ദ്രസർക്കാർ പുറപ്പെടുവിച്ച മാർഗനിർദേശങ്ങൾ കർശനമായി പാലിക്കാൻ മന്ത്രിസഭായോഗത്തിൽ തീരുമാനം. വിവിധമേഖലകൾക്ക് പിന്നീട് ഇളവുനൽകാനും തീരുമാനമായി. കയർ, കശുവണ്ടി, കൈത്തറി, ബീഡി തുടങ്ങിയ മേഖലകൾക്കാണ് ഇളവ് നൽകുക. ഈ മാസം 20ന് ശേഷമായിരിക്കും കേന്ദ്ര നിർദേശങ്ങള്‍ക്കനുസരിച്ച് ഇളവ് അനുവദിക്കുക.20വരെ ഇപ്പോഴത്തെ നിയന്ത്രണം തുടരും.
‘പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; പഴയ മുഖം ആരും മറന്നിട്ടില്ല’
മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. കോവിഡ് രോഗബാധയുടെ തീവ്രത അനുസരിച്ച് നാലു ജില്ലകൾ റെഡ് സോണായി മന്ത്രിസഭ നിശ്ചയിച്ചു. റെഡ് സോണ്‍ ജില്ലകളില്‍ കേന്ദ്രത്തോട് മാറ്റം നിര്‍ദേശിക്കാനും തീരുമാനമായി. കാസർകോട്, കണ്ണൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളാണ് റെഡ് സോണിൽ. വയനാടും, കോട്ടയവും ഗ്രീൻ സോണാക്കണമെന്നും മറ്റു ജില്ലകൾ ഓറഞ്ച് സോണിലേക്ക് മാറ്റണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെടും.
സംസ്ഥാനത്തെ രോഗവ്യാപനതോതിന്റെ അടിസ്ഥാനത്തില്‍ നാലാക്കും. ഹോട്ട്സ്പോട്ടുകളായി ജില്ലകള്‍ക്കുപകരം മേഖലകളായി തിരിക്കും. ഇതിനായി കേന്ദ്രസർക്കാരിന്റെ അനുമതി തേടും.
1. അതിതീവ്രമേഖല (കടുത്ത നിയന്ത്രണം): കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം
2. തീവ്രമേഖല (ഭാഗിക ഇളവ് ഏപ്രില്‍ 24നു ശേഷം): കൊല്ലം, പത്തനംതിട്ട, എറണാകുളം
3. ഭാഗികമായി ജനജീവിതം അനുവദിക്കാം: തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, പാലക്കാട്, വയനാട്
4. പൂര്‍ണ ഇളവ്: കോട്ടയം, ഇടുക്കി
കൂടാതെ, ശുചീകരണത്തിനായി എല്ലാ കടകളും ഒരുദിവസം തുറക്കാന്‍ അനുമതി നല്കി. വ്യവസായ സ്ഥാപനങ്ങള്‍ തുറക്കുന്നതിനു റിപ്പോർട്ട് തേടി. സാലറി ചാലഞ്ചിന്റെ കാര്യത്തിൽ തീരുമാനമായില്ല. ചാലഞ്ച് സംബന്ധിച്ച വ്യക്തത യോഗത്തിലുണ്ടാകുമെന്നു നേരത്തെ സൂചനയുണ്ടായിരുന്നു.