‘വിമർശനം ഉണ്ടാവില്ലെന്ന് വിചാരിക്കരുത്; കേരളത്തിൽ എല്ലാം ശുഭമല്ല’
മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെ വിമർശിച്ച കെ.എം. ഷാജി എംഎൽഎയെ പിന്തുണച്ച് മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എംപി. കോവിഡ് കാലത്തെ സർക്കാരിന്റെ പ്രവർത്തനം സംബന്ധിച്ച് പ്രതിപക്ഷത്തിന് വിമർശനമില്ലെന്ന് കരുതരുതെന്നും ദുരന്തബാധിതരായ ജനങ്ങളെയോർത്താണ് മിണ്ടാതിരിക്കുന്നതെന്നും മുസ്ലിം കുഞ്ഞാലിക്കുട്ടി പറഞ്ഞു. പാർട്ടിയും യുഡിഎഫും കോവിഡ് പ്രതിരോധത്തിൽ സർക്കാരുമായുള്ള പൂർണസഹകരണം തുടരും. എന്നാൽ, വിമർശനമില്ലാത്ത കേരളം സൃഷ്ടിക്കാനാണ് ശ്രമമെങ്കിൽ അതു നടപ്പില്ല.
‘പിണറായി മഴുവെറിഞ്ഞ് ഉണ്ടാക്കിയതല്ല കേരളം; പഴയ മുഖം ആരും മറന്നിട്ടില്ല’
പാർട്ടി കൊലക്കേസ് വാദിക്കാൻ സർക്കാർ ഫണ്ട് ചെലവിട്ടതിനെയും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി വിനിയോഗത്തെയും കുറിച്ചുള്ള കെ.എം.ഷാജി എംഎൽഎയുടെ വിമർശനത്തിന് മറുപടിയും സംവാദവുമാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുഖ്യമന്ത്രിയുടെ വിമർശനത്തിന് ഷാജി മറുപടി പറഞ്ഞതിനു പിന്നാലെയാണ് ഇക്കാര്യത്തിൽ ഷാജിക്ക് ലീഗിന്റെ പൂർണപിന്തുണയുണ്ടെന്നു വ്യക്തമാക്കി കുഞ്ഞാലിക്കുട്ടിയും പത്രസമ്മേളനം നടത്തിയത്.
കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരണം പൂർണമായും ഉണ്ടാവും. എന്നാൽ കേരളത്തിൽ എല്ലാം ശുഭമല്ല. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ അനുസരിച്ച് മരുന്നും ഭക്ഷണവുമെത്തിക്കാൻ പ്രവർത്തിച്ച യൂത്ത് ലീഗ് സന്നദ്ധസേനയായ വൈറ്റ്ഗാർഡിന്റെ പ്രവർത്തനം സർക്കാർ തടസ്സപ്പെടുത്തിയതും പലയിടങ്ങളിലും കേസെടുത്തതും രാഷ്ട്രീയപ്രേരിതമാണ്. തദ്ദേശസ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളും രാഷ്ട്രീയമായി ദുരുപയോഗം ചെയ്യപ്പെടുകയാണ്. സന്നദ്ധപ്രവർത്തർക്കെല്ലാം റജിസ്ട്രേഷൻ ഏർപ്പെടുത്തിയത് പ്രവർത്തനങ്ങൾ പാർട്ടി പ്രവർത്തകർക്കു കയ്യടിക്കാൻ വേണ്ടിയാണ്. കോവിഡിന്റെ ചെലവിൽ നിയമസഭാ, പഞ്ചായത്ത് തിരഞ്ഞെടുപ്പുകൾ പോയിക്കിട്ടുമെന്ന ധാരണ വേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രണ്ടു പ്രളയവും ഓഖിയും സർക്കാർ കൈകാര്യം ചെയ്തത് ശരിയായ നിലയിലാണെന്ന് കേരളത്തിന് ബോധ്യപ്പെട്ടിട്ടില്ല. അത് ആവർത്തിക്കരുതെന്ന് സ്വന്തം ശൈലിയിൽ പറയുകയാണ് ഷാജി ചെയ്തതെനും കുഞ്ഞാലിക്കുട്ടി പറഞ്ഞു. വിമർശനം ഉണ്ടാവില്ലെന്ന് മുഖ്യമന്ത്രി വിചാരിക്കരുത്. വീഴ്ചകൾ കണ്ടാൽ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നു വിമർശനങ്ങളും ഉണ്ടാകും. അത് ചർച്ച ചെയ്യുകയാണ് വേണ്ടത്, അതിനോട് അസഹിഷ്ണുത പാടില്ല. വിമർശനങ്ങളെ വികൃതമനസോ നിഷാധാത്മക നിലപാടോ ആയി കാണാതെ വിമർശനാത്മകമായ രീതിയിൽ സമീപിച്ച് പ്രശ്നങ്ങൾ പരിഹരിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി വിമർശനാതീതനാണെന്ന് ധരിക്കരുതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.