കൊറോണ നീണ്ടാൽ കേരളം കുടുങ്ങും,14,000 കോടി കടമെടുക്കും കടപത്രം ഇറക്കിയും വായ്പ എടുത്തും പണം സമാഹരിക്കും
തിരുവനന്തപുരം: കൊറോണ വ്യാപനം തടയാൻ കടുത്ത നിയന്ത്രണങ്ങൾ കൊണ്ടുവന്ന പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാനും ജനങ്ങളിൽ പണം എത്തിക്കാനും അടിയന്തരമായി 14000 കോടി രൂപ കടമെടുക്കാൻ സംസ്ഥാന സർക്കാർ നീക്കം തുടങ്ങി.പുതിയ സാമ്പത്തിക വർഷാരംഭത്തോടെ കേരളത്തിന് ജി.ഡി.പിയുടെ മൂന്നു ശതമാനമായ 25,000 കോടി രൂപ കടമെടുക്കാൻ കേന്ദ്രത്തിന്റെ അനുമതിയുണ്ട്. അതിനാൽ ഏപ്രിൽ ആദ്യം തന്നെ 14,000 കോടി രൂപ കടമെടുക്കാനാണ് ശ്രമം. കടപത്രം ഇറക്കിയും ധനകാര്യ സ്ഥാപനങ്ങളിൽ നിന്നുള്ള വായ്പയായും തുക സമാഹരിക്കാൻ കഴിയും. പുറമേ കേന്ദ്രത്തിൽനിന്ന് വാങ്ങുകയും ചെയ്യാം.കൊറോണ ഉണ്ടാക്കിയ പ്രതിസന്ധിയെ മറികടക്കാൻ 20000 കോടി രൂപയുടെ ആശ്വാസ നടപടികളാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്.നാല്പതു ലക്ഷം കുടുംബങ്ങളിലെ 55 ലക്ഷം പേർക്ക് രണ്ടു മാസത്തെ ക്ഷേമപെൻഷൻ, 20 രൂപയ്ക്കുള്ള ഊണ് നൽകുന്ന 1000 ഭക്ഷണശാലകൾ തുടങ്ങിയ പദ്ധതികളാണ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഭക്ഷണശാല ഒരു പഞ്ചായത്തിൽ ഒന്നെങ്കിലുമുണ്ടാകും. സി.പി.എം ഭരിക്കുന്ന പഞ്ചായത്തുകളിൽ രണ്ടെണ്ണം തുറക്കും.തൊഴിലുറപ്പ് 150 ദിവസമാക്കാനും ശ്രമിക്കുന്നുണ്ട്.ഇതടക്കമുള്ള പദ്ധതികൾക്ക് വിനിയോഗിക്കാനാണ് ഇത്രയും തുക കടമെടുക്കുന്നത്.പ്രതിസന്ധിയിലായ ജനജീവിതംസംസ്ഥാനത്ത് എല്ലാവിധ ഉല്പാദന പ്രകിയകളും സേവന മേഖലയിലുള്ള പ്രവർത്തനങ്ങളും നിലച്ച മട്ടാണ്. അവശ്യവസ്തുക്കളൊഴികെയുള്ളവയുടെ വ്യാപാരം നടക്കുന്നില്ല. ടെക്സ്റ്രയിൽസ് വ്യാപാര മേഖല സ്തംഭിച്ചു. വിവാഹം തുടങ്ങിയ ചടങ്ങുകൾ നിലച്ചതോടെ അതുമായി ബന്ധപ്പെട്ട കോടിക്കണക്കിന് രൂപയുടെ വ്യാപാരവും നിലച്ചു. താല്ക്കാലികമായെങ്കിലും സെയിൽസ് രംഗത്തെ തൊഴിലാളികൾ വരുമാനമില്ലാത്തവരായി.മാസത്തിൽ പകുതി ദിവസമെങ്കിലും കൂലിപ്പണിക്കു പോയാൽ 12,000 മുതൽ 15,000 രൂപവരെ വരുമാനമുണ്ടായിരുന്നവർക്ക് അതു നഷ്ടമായി. യാത്രകളിൽ നിന്ന് ജനങ്ങൾ പിൻമാറിയതോടെ ഗതാഗത മേഖലയിലും പ്രതിസന്ധിയായി. അന്യ സംസ്ഥാന തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചുപോവുകയാണ്.ടൂറിസം മേഖല പൂർണമായും സ്തംഭിച്ചു കഴിഞ്ഞു. കേരളത്തിന്റെ പ്രധാന ആശ്രയമായിരുന്ന പുറത്ത് നിന്നുള്ള വരുമാനത്തിലും (റെമിറ്റൻസ്) കാര്യമായ ഇടിവുണ്ടാകും. വീടുകൾ കേന്ദ്രീകരിച്ചുള്ള ഉല്പാദനവും വിപണനവും പെട്ടെന്ന് സജ്ജമാക്കാൻ കഴിയില്ല. വ്യാപാര സേവന പ്രവർത്തനങ്ങൾ കുറഞ്ഞതോടെ സർക്കാരിന്റെ നികുതി വരുമാനവും കുറയും.കമന്റ്“20,000 കോടി രൂപ ജനങ്ങളിലെത്തിക്കുന്നതിനുള്ള നടപടികളാണ് സർക്കാർ ഇപ്പോൾ സ്വീകരിക്കുന്നത് . കൊറോണയുടെ ആഘാതം നീളുകയാണെങ്കിൽ ദീർഘകാല പരിഹാരമാണ് വേണ്ടത്. അത് കേരളം മാത്രം വിചാരിച്ചാൽ നടക്കുന്നതല്ല.- ഡോ. ടി.എം.തോമസ് ഐസക്,സംസ്ഥാന ധനമന്ത്രി.