തിരുവനന്തപുരം: കൊവിഡ് 19 പ്രതിരോധം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, അവധിയിലുള്ള ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ അടിയന്തരമായി ജോലിയില്‍ പ്രവേശിക്കണമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ അറിയിച്ചു. സംസ്ഥാനത്തെ പ്രത്യേക സാഹചര്യം പരിഗണിച്ച് ഉടന്‍ തന്നെ നടപടിയുണ്ടാകണമെന്നാണ് നിര്‍ദ്ദേശം.
വ്യക്തമായ കാരണങ്ങളില്ലാതെ അവധിയെടുത്തവരെല്ലാം ഉടന്‍തന്നെ ജോലിയില്‍ പ്രവേശിക്കേണ്ടതാണ്. പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ വൈകുന്നേരം ആറ് മണി വരെ പ്രവര്‍ത്തിക്കാനും നിര്‍ദ്ദേശം നല്കി. കൂടുതല്‍ ഡോക്ടര്‍മാരെ താത്ക്കാലികമായി നിയമിക്കുന്നതാണ്. കേരളം ഒന്നടങ്കം കൊവിഡ് 19നെതിരെ ശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ഈയവസരത്തില്‍ എല്ലാ ആരോഗ്യ പ്രവര്‍ത്തകരുടേയും കൂട്ടായ പ്രവര്‍ത്തനമാണ് ആവശ്യമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, കേരളത്തിൽ നിലവിൽ കൊവിഡ് രോഗത്തിന്റെ ‘സാമൂഹിക വ്യാപനം’ തുടങ്ങിയിട്ടില്ലെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന് അറിയിച്ചു. എന്നാല്‍ ഇക്കാര്യം ഇപ്പോള്‍ ഉറപ്പിച്ച് പറയാൻ കഴിയില്ല. സാമൂഹിക വ്യാപനം ഒഴിവാക്കാൻ ജനങ്ങൾ പൊതുചടങ്ങുകളിൽ നിന്ന് മാറിനിൽക്കണം എന്നും ഐഎംഎ ഭാരവാഹികള്‍ പറഞ്ഞു.
അതിനിടെ കൊറോണ നിരീക്ഷണത്തിലുണ്ടായിരുന്ന മുൻ പൊലീസുകാരൻ ജനറൽ ആശുപത്രിയിൽ നിന്ന് ഒളിച്ചോടി. ഇയാളെ പൊലീസ് പിടികൂടി വീണ്ടും ആശുപത്രിയിലെത്തിച്ചു. സ്വഭാവദൂഷ്യത്തെ തുടർന്ന് സർവ്വീസിൽ നിന്നും പിരിച്ചുവിട്ട വ്യക്തിയാണ് ഇത്. ഇയാൾ നന്ദാവനം പൊലീസ് സൊസൈറ്റിയിലെത്തിയപ്പോഴാണ് പൊലീസ് പിടികൂടിയത്.