ആബ …ബന്നറിപ്പാ …ഈടെ കൊറോണോന്നും ഇല്ലപ്പ…
മാരകവ്യാധി പരക്കുമ്പോൾ കല്യാണങ്ങളും ആഘോഷങ്ങളും പൊടിപൊടിച്ച് കാസർക്കോട്ടുകാർ..
മതനേതാക്കൾ മൗനം വെടിയണം
കാസർകോട് :കൊറോണ മാരകവ്യാധിയുടെ പശ്ചാത്തലത്തിൽ ജനങ്ങൾ സംഘം ചേരുന്നതും ആഘോഷങ്ങൾ സംഘടിപ്പിക്കുന്നറ്റും പൊതുഇടങ്ങയിലെ കൂട്ടായ്മകൾ ഒഴിവാക്കാൻ സർക്കാർ കഠിനപരിശ്രമം തുടരുമ്പോൾ ജനജീവിതത്തെ വെല്ലുവിളിച്ച് കാസർകോട് ജില്ലയിൽ കല്യാണ ആഘോഷങ്ങളും ഉത്സവങ്ങളും തകർക്കുന്നു.വൈറസിന്റെ വ്യാപനം ഒഴിവാക്കാൻ ആരെങ്കിലും ശ്രമിച്ചാൽ തന്നെ ആബ …ബന്നറിപ്പാ …ഈടെ കൊറോണോന്നും ഇല്ലപ്പ…നിങ്ങോ ,ബന്നില്ലെങ്കിൽ ,എങ്ങിനെ… എന്ന സ്നേഹസമൃദ്ധം പുറത്തെടുത്ത് സർക്കാർ മുന്നറിയിപ്പുകൾ ലംഘിക്കുകയാണ് ബന്ധപ്പെട്ടവർ.ഗൾഫുമായി ഉറ്റ ബന്ധമുള്ളവരാണ് കാസർകോട്ടുകാർ.വിവാഹ ചടങ്ങുകളിൽ പങ്കെടുക്കാനായി നിരവധി പേര് ഗൾഫിൽനിന്ന് കാസർകോട്ടേക്ക് വന്ന് കൊണ്ടിരിക്കുകയുമാണ്.ലളിതമായി ചടങ്ങുകൾ പൂർത്തിയാക്കണമെന്ന നിർദേശമാണ് ഇവിടെ അട്ടിമറിക്കപ്പെടുന്നത്.സിനിമാ മേഖലയിലെ ആഡംബര കല്യാണങ്ങൾ പോലും നാമമാത്ര ചടങ്ങായി മാറ്റിയും പള്ളികളിൽ നമസ്കാര സമയങ്ങൾ ക്രമീകരിച്ചും അമ്പലങ്ങളിൽ പൂജാകാര്യങ്ങളിൽ ക്രമീകരണവും കുർബാന ഫേസ്ബുക്കിലൂടെയും നടത്തുന്ന ഇക്കാലത്താണ് ചിലർ ആഡംബര ആഘോഷങ്ങളിൽ വ്യാപൃതരാകുന്നത്.ഇത്തരക്കാർ കൊറോണ ഭീതി മറികടക്കാൻ കണ്ടെത്തുന്ന ന്യായീകരണം കേട്ടാൽ ആരും മൂക്കത്ത് വിരൽ വെക്കും. ദൈവവിധി പോലെയേ എന്തും സംഭവിക്കുകയെന്നും അത് മറികടക്കാൻ ആർക്കും സാധിക്കില്ലെന്നും പുട്ടിൻ പീരയിടുന്നതുപോലെ അന്ധവിശ്വാസങ്ങളും കെട്ടുകഥകളും പിന്നാലെ വരും.കുതിച്ചപാഞ്ഞുവരുന്ന തീവണ്ടിക്കു മുന്നിൽ നിന്ന് ദൈവം രക്ഷിക്കുമെന്ന് പറയുന്നതിന് സമാനമാണ് ഇക്കാര്യത്തിൽ ചിലരുടെ പ്രവൃത്തികൾ.വസൂരിയും പ്ലേഗും നിപ്പായും പ്രളയവും നമ്മൾ അതിജീവിച്ചതിന്റെ അഹങ്കാരം ആണിതെങ്കിൽ ഇക്കൂട്ടർ ഇല്ലാതാക്കുന്നത് സ്വയം മാത്രമല്ല മറ്റുള്ളവരെയും കൂടിയാണ്.ജാഗ്രത പാലിക്കണമെന്ന് സർക്കാർ ആവർത്തിച്ച് ആവശ്യപ്പെടുന്നത് ജനങ്ങളുടെ സഹകരണം തേടിയാണ് .ഇത്തരക്കാരോട് ഒന്നേ ഓര്മിപ്പിക്കാനുള്ളൂ ..നിങ്ങളുടെ ആഡംബര പ്രകടനങ്ങളും അഹങ്കാരവും അൽപ്പ നാളത്തേക്ക് മാറ്റിവെക്കുക.
റിപ്പോർട്ട് : ബുർഹാൻ തളങ്കര