കാസർകോട് :മുസ്ലിംലീഗ് കോട്ടയിലെ കാസർകോട് നഗരസഭാ കൗൺസിൽ യോഗം ബഹിക്കരിച്ച ഒരുവിഭാഗം കൗണ്‍സിലര്‍മാര്‍ക്ക് നേതൃത്വം നൽകിയ പൊതുമരാമത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ .മുനീറിനെതിരെ പാർട്ടിക്കുള്ളിൽ അച്ചടക്ക നടപടിയുണ്ടാകുമെന്ന് സൂചനകൾ.ശനിയാഴ്ച നടന്ന യോഗത്തിലാണ് പാർട്ടി നേതാക്കളെ നടുക്കിയ ബഹിഷ്കരണം നടന്നത്.ഭരണ കാലാവധി അവസാനിക്കാനിരിക്കെ മികച്ച പ്രവർത്തനങ്ങൾ നടന്നുവരുമ്പോൾ ചിലർ ചേർന്ന് ഇതിനെ അട്ടിമറിക്കാൻ നടത്തുന്ന നീക്കത്തിന്റെ ഭാഗമാണ് ബഹിഷ്ക്കരണമെന്ന് ജില്ലാ നേതാക്കൾ വിലയിരുത്തുന്നു.മുനീറിന്റെ വീണ്ടുവിചാരമില്ലാത്ത ഈ നടപടി വരുന്ന മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന ആശങ്കയും നേതാക്കൾ പങ്കുവെക്കുന്നുണ്ട്.സ്വന്തം വാർഡിൽ തെരുവിളക്കിന് വേണ്ടിനാട്ടുകാർക്ക് പിരിവെടുക്കേണ്ടി വന്ന ഗതികേടിലേക്ക് ജനങ്ങളെയെത്തിച്ചത് നഗരസഭയിലെ ദുർഭരണം മൂലമാണെന്ന പരസ്യമായ വിഴുപ്പലക്കലുകളും ഇപ്പോൾ ഉയർന്നിട്ടുണ്ട്.നഗരസഭാ ചരിത്രത്തിൽ വികസന പദ്ധതികൾ ഇത്രമേൽ പിന്നോട്ടടിച്ചതിന് പിന്നിൽ മുഖ്യ പങ്കുവഹിച്ചത് മുനീറിന്റെ വഴിവിട്ട ഇടപെടലുകളാണെന്നും നിലവിലെ ഭരണസമിതിയുടെ തുടക്കത്തിൽ ഓഫിസിൽ തൂക്കിയ നെയിം ബോർഡ് വലിച്ചെറിഞ്ഞതും ഇദ്ദേഹം തുടരുന്ന ധാർഷ്ട്യത്തിന് ഉദാഹരമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്. .ഈ മാസം15ന് മുസ്ലിംലീഗ് മുൻസിപ്പൽ കമ്മിറ്റി യോഗം ചേർന്ന് തുടർ നടപടികൾ ആലോചിക്കുമെന്നും നേതാക്കൾ അറിയിച്ചു.
അതേസമയം തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പച്ചക്കള്ളമെന്നും പാർട്ടിയിലെ ചിലരാണ് തനിക്കെതിതിരെ അപവാദങ്ങൾ പ്രചരിപ്പിക്കുന്നതെന്നും കൗൺസിൽ യോഗം ആരും ബഹിഷ്ക്കരിച്ചിട്ടില്ലെന്നും ഞാൻ അതിന് നിര്‍ദേശിച്ചിട്ടില്ലെന്നും അഡ്വ.മുനീർ ബി.എൻ.സിയോട് വ്യക്തമാക്കി. തന്റെ പ്രവർത്തനം വിലയിരുത്താൻ തന്റെ ഓഫീസിൽ എത്തണമെന്നും അതിന് ശേഷം വിമര്‍ശനമാകാമെന്നും മുനീർ ബി.എൻ.സിയോട് പറഞ്ഞു..
15 ൻറെ യോഗം വിളിച്ചുചേർത്തത് താനാണെന്നും വാർത്തകൾ ചോർത്തിനൽകുന്നവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർക്കുള്ള മറുപടി പാർട്ടി യോഗത്തി നൽകുമെന്നും തനിക്കെതിരെ നടപടിയെടുക്കാൻ കമ്മിറ്റിക്ക് സാധിക്കില്ലെന്നും മുനീർ പറഞ്ഞു.അതേസമയം വാട്ടസ്ആപ്പിൽ മാത്രമുള്ള വെയിലുകൊള്ളാത്ത ചില ആളുകൾ ചേർന്നാൽ മുസ്ലിംലീഗായി എന്ന് ധരിക്കുന്ന ചിലരാണ് പാർട്ടിയെങ്കിൽ അത് ഹൈദരാലി ശിഹാബ് തങ്ങൾ നയിക്കുന്ന പാർടിയാകില്ലെന്നും ഇത്തരക്കാരുടെ പൊയ്മുഖങ്ങൾ വലിച്ചു കീറുമെന്നും മുൻ ഭരണസമിതിയിലെ നേതാവ് വ്യക്തമാക്കി.