തിരുവനന്തപുരം: പത്തനംതിട്ടയിലും കൊച്ചിയിലും കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സ്റ്റേറ്റ് കോള്‍സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. 0471- 2309250, 2309251, 2309252 എന്നിവയാണ് നമ്പരുകള്‍. സംശയനിവാരണത്തിനായും വിവരങ്ങള്‍ കൈമാറുന്നതിനായും കോള്‍ സെന്ററിലേക്ക് വിളിക്കാം.
കോവിഡ്-19 വൈറസ് ബാധ വ്യാപകമായ ഇറ്റലിയില്‍ നിന്നെത്തിയവര്‍ക്കും അവരുടെ കുടുംബാഗംങ്ങളുമുള്‍പ്പെടെ അഞ്ചുപേരിലാണ് പത്തനംതിട്ടയിൽ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. കൊച്ചിയിൽ മൂന്നുവയസുള്ള കുട്ടിക്കും. ഇത്രയധികം പേരില്‍ സംസ്ഥാനത്ത് കൊറോണ ബാധ റിപ്പോര്‍ട്ട് ചെയ്യുന്നത് ഇതാദ്യമാണ്. ഇവരുമായി സമ്പര്‍ക്കം പുലര്‍ത്തിയവരുള്‍പ്പെടെ 2,000 പേരെ കണ്ടെത്താനുള്ള വലിയ ശ്രമമാണ് ആരോഗ്യവകുപ്പ് അധികൃതര്‍ നടത്തുന്നത്.
ഫെബ്രുവരി 29-ന് ഖത്തര്‍ എയര്‍വേസിന്റെ ക്യു.ആര്-126 വെനീസ്-ദോഹ, ക്യു.ആര്- 514 ദോഹ-കൊച്ചി വിമാനത്തിലെത്തിയവരെയാണ് കണ്ടെത്തേണ്ടത്. ഈ വിമാനങ്ങളില്‍ സഞ്ചരിച്ച് സംസ്ഥാനത്തെത്തിയവര്‍ എത്രയുംവേഗം ജില്ലാ കണ്ട്രോള് റൂമുകളുമായി ബന്ധപ്പെടണമെന്നാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
അതേസമയം കൊറോണ ഭീതി നിലനില്‍ക്കുന്നതിനിടെ 15 പേര് പത്തനംതിട്ടയില്‍ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവരില്‍ രണ്ട് സ്ത്രീകളുമുണ്ട്. ആടൂര് താലൂക്കാശുപത്രിയില്‍ രണ്ടുപേരും പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഒമ്പത് പേരുമാണ് ചികിത്സയിലുള്ളത്. ഇവരെ നിരീക്ഷിച്ചുവരികയാണ്. 58 പേരാണ് ഇറ്റലിയില്‍ നിന്ന് എത്തിയവരുമായി നേരിട്ട് സമ്പര്‍ക്കം പുലര്‍ത്തിയതെന്നാണ് ആരോഗ്യവകുപ്പിന്റെ നിഗമനം. അതേസമയം പത്തനംതിട്ടയില്‍ നിരീക്ഷണത്തിലുള്ള ചിലരുടെ പരിശോധനാ ഫലം ഇന്ന് ലഭിച്ചേക്കുമെന്നാണ് കരുതുന്നത്.
കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ പൊതു ചടങ്ങുകളും വിവാഹങ്ങളും മാറ്റിവെക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മൂന്ന് ദിവസത്തേക്ക് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ല. അതിനിടെ കൊല്ലത്ത് അഞ്ചുപേരെ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതിനിടെ സംസ്ഥാനത്ത് കൊറോണ ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗലക്ഷണമുള്ളവർ അധികൃതരെ വിവരം അറിയിക്കാതിരുന്നാൽ നടപടിയുണ്ടാകുമെന്ന് കാസർകോട് ജില്ലാ പോലീസ് അറിയിച്ചു. രോഗബാധ ഉണ്ടാകാൻ ഇടയുളള സാഹചര്യത്തിൽ കഴിയുകയും രോഗമുള്ള രാജ്യങ്ങളിൽ നിന്ന് നാട്ടിലെത്തുകയും ചെയ്തവർ വിവരം ഒളിച്ചുവയ്ക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. ഇത്തരക്കാർക്കെതിരെ പ്രോസിക്യൂഷൻ ഉൾപ്പെടെയുളള കർശന നടപടി സ്വീകരിക്കും. സർക്കാർ ഏജൻസികളുടെ നിർദേശം എല്ലാവരും പാലിക്കണമെന്നും പൊലീസ് നിർദേശിച്ചു.