പിഞ്ചുകുഞ്ഞുങ്ങളെ കൊന്ന് മൃതദേഹങ്ങൾ കത്തിച്ചു; യുവതിയും കാമുകനും അറസ്റ്റിൽ
മംഗ്ളൂരു: പിഞ്ചുമക്കളെ കൊന്ന് മൃതദേഹങ്ങൾ കത്തിച്ചുകളഞ്ഞ യുവതിയും കാമുകനും അറസ്റ്റിൽ. ഐജൂറു പൊലീസ് സ്റ്റേഷൻ പരിധിയിലെ രാമനഗറിലെ സ്വീറ്റി (24), കാമുകൻ ഫ്രാൻസിസ് (27) എന്നിവരാണ് അറസ്റ്റിലായത്. സ്വീറ്റിയുടെ മക്കളായ കപില (2), കപിലൻ (പതിനൊന്ന് മാസം) എന്നിവരാണ് കൊല്ലപ്പെട്ടത്. എ കെ കോളനിയിലെ ശിവയുടെ ഭാര്യയാണ് സ്വീറ്റി. ഈ ബന്ധത്തിലുള്ള മക്കളാണ് അതിദാരുണമായി കൊല്ലപ്പെട്ടത്. ഏതാനും മാസം മുമ്പാണ് ഭർത്താവിനെ ഉപേക്ഷിച്ച് സ്വീറ്റി രണ്ടുമക്കളുമായി കാമുകനൊപ്പം താമസം ആരംഭിച്ചത്. തങ്ങളുടെ സൈ്വര്യ ജീവിതത്തിനു കുട്ടികൾ തടസ്സമാകുന്നുവെന്ന് തോന്നിയാണ് മാതാവും കാമുകനും ചേർന്ന് കൊലപാതകം ആസൂത്രണം ചെയ്തത്. ആദ്യം മൂത്ത കുട്ടിയായകപിലയെ ഒക്ടോബർ ഒന്നിന് തലയണ മുഖത്ത് അമർത്തി ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. അതിനു ശേഷം മൃതദേഹം ശ്മശാനത്തിലെത്തിച്ചു കത്തിച്ചുകളഞ്ഞു. ശ്മശാനം കാവൽക്കാരൻ ചോദിച്ചപ്പോൾ അസുഖത്തെ തുടർന്ന് മരിച്ചുവെന്നാണ് സ്വീറ്റിയും കാമുകനും മറുപടി നൽകിയത്. രണ്ടാംതീയ്യതി ഇളയ കുഞ്ഞായ കപിലനെയും സാമാന രീതിയിൽ കൊലപ്പെടുത്തുകയും മൃതദേഹം ദഹിപ്പിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയും അസുഖം മൂലം മരിച്ചുവെന്നാണ് കാവൽക്കാരനോട് പറഞ്ഞത്. സംശയം തോന്നിയ കാവൽക്കാരൻ വിവരം സ്വീറ്റിയുടെ ഭർത്താവായ ശിവയെ അറിയിച്ചു. ഇയാൾ നൽകിയ പരാതി പ്രകാരം പൊലീസ് അന്വേഷിച്ചപ്പോളാണ് കൊലപാതകത്തിൻ്റെ ചുരുളഴിഞ്ഞത്.