ബോർഡിലെഴുതിയത് പകർത്തിയെഴുതിയില്ല,യുകെജി വിദ്യാർഥിയെ ക്രൂരമായി തല്ലി അധ്യാപിക; കേസിനുപിന്നാലെ ഒളിവിൽ
തൃശ്ശൂർ : ബോർഡിലെഴുതിക്കൊടുത്തത് ഡയറിയിലേക്ക് പകർത്താതെ കളിച്ചിരുന്നു എന്നാരോപിച്ച് യു.കെ.ജി. വിദ്യാർഥിയെ അധ്യാപിക ചൂരലുകൊണ്ട് ക്രൂരമായി തല്ലി. സംഭവത്തിൽ കുരിയച്ചിറ സെയ്ന്റ്ജോസഫ്സ് മോഡൽ ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപിക തൃശ്ശൂർ തിരൂർ സ്വദേശിനി സെലിനെതിരേ നെടുപുഴ പോലീസ് കേസെടുത്തു.
അഞ്ചുവയസ്സുകാരന്റെ കാലിൽ നിരവധി മുറിവുകളും പാടുകളും ഉണ്ടായി. ഇവരെ അറസ്റ്റുചെയ്യാൻ കഴിഞ്ഞിട്ടില്ലെന്നും ഒളിവിലാണെന്നും പോലീസ് പറഞ്ഞു. അതേസമയം അധ്യാപികയെ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്തതായി കുരിയച്ചിറ സെയ്ൻ്റ് ജോസഫ്സ് മോഡൽ ഹയർ സെക്കൻഡറി സ്കൂൾ അധികൃതർ അറിയിച്ചു.
കുട്ടിയുടെ രണ്ടു കാലുകളിലും ചൂരൽ കൊണ്ട് അടിയേറ്റതിന്റെ പാടുകളുണ്ടെന്ന് എഫ്.ഐ.ആറിൽ പറയുന്നു. വീട്ടുകാരുടെ പരാതി പ്രകാരമാണ് പോലീസ് കേസെടുത്തത്. അധ്യാപികയ്ക്കെതിരേ ജുവനെൽ ജസ്റ്റിസ് ആക്ട് പ്രകാരവും കുട്ടിയെ ക്രൂരമായി ദേഹോപദ്രവം ഏൽപ്പിച്ചതിനും കേസുണ്ട്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സംഭവം നടന്നതെന്ന് വീട്ടുകാർ പറയുന്നു. കുട്ടി ഡയറിയിലെഴുതാതെ കളിച്ചിരുന്നപ്പോൾ അധ്യാപിക ചൂരൽ കൊണ്ട് അടിച്ചുവെന്നും കരയാതിരുന്നതിനാൽ വീണ്ടും വീണ്ടും അടിച്ചുവെന്നുമാണ് പറയുന്നത്. പരാതി പിൻവലിക്കാൻ രക്ഷിതാക്കൾക്ക് മേൽ സമ്മർദമുണ്ടായതായും ആരോപണമുണ്ട്. പരാതി നൽകിയതിന് പിന്നാലെ പോലീസ് കേസെടുത്തെങ്കിലും അധ്യാപികയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നതും ശനിയാഴ്ചയോടെയാണ്. അതേസമയം ബാലാവകാശ കമ്മിഷനും മറ്റും ഇതിനൊപ്പം പരാതി നൽകിയിരുന്നെങ്കിലും യാതൊരു പ്രതികരണവുമുണ്ടായില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.