കാസർകോട്ടെ ഷാനു കൊലക്കേസ് പ്രതി മുനവർ കാസിം ജീവനൊടുക്കി
കാസർകോട്: കാസർകോട് ടൗൺ പൊലീസ് സ്റ്റേഷനു സമീപത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി മൃതദേഹം പൊട്ടക്കിണറ്റിൽ തള്ളിയ കേസിലെ പ്രതിയായ യുവാവ് വീട്ടിൽ ഫാനിൽ കെട്ടിത്തൂങ്ങി ജീവനൊടുക്കി. കുമ്പള, കൊടിയമ്മ, വിൽറോഡിയിലെ മൊയ്തീൻ-ഖദീജ ദമ്പതികളുടെ മകൻ മുനവർ കാസിം (28) ആണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ വീടിൻ്റെ സെൻട്രൽ ഹാളിലെ ഫാനിലാണ് മുനവർ കാസിമിനെ തൂങ്ങിയ നിലയിൽ കണ്ടത്. ഉടൻ തന്നെ കുമ്പള സഹകരണ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം കുമ്പള പൊലീസ് ഇൻക്വസ്റ്റ് നടത്തി. 2019ൽ പട്ളയിലെ ഷാനു എന്ന ഷാനവാസിനെ കൊലപ്പെടുത്തി മൃതദേഹം കാസർകോട്ടെ ഒരു പൊട്ടക്കിണറ്റിൽ തള്ളിയ കേസിലെ പ്രതിയാണ് മുനവർ കാസിം. അതേസമയം മുനവർ കാസിമിനെ ഷാനു കൊലക്കേസിൽ പൊലീസ് മനഃപൂർവ്വം പ്രതിയാക്കുകയായിരുന്നുവെന്നു പിതാവ് മൊയ്തീൻ ആരോപിച്ചു. ഓട്ടോ ഡ്രൈവർ ആയിരുന്ന മുനവർ വാടകയ്ക്കു ഓട്ടം പോയതായിരുന്നു. കൊലപാതകത്തെക്കുറിച്ച് അറിയില്ലായിരുന്നുവെന്നും മൊയ്തീൻ പറഞ്ഞു. കൊലക്കേസിൽ പ്രതിയാക്കപ്പെട്ടതോടെ മകൻ മാനസികമായി തകരുകയായിരുന്നുവെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. മുക്താർ, മുംതാസ്, മുൻഷീർ, മുനീർ എന്നിവർ മുനവർ കാസിമിൻ്റെ സഹോദരങ്ങളാണ്. ഷാനു കൊലക്കേസിലെ മുഖ്യപ്രതികളിൽ ഒരാളായ കുമ്പള ശാന്തിപ്പള്ളത്തെ അബ്ദുൽ റഷീദ് എന്ന സമൂസ റഷീദ് (38) കഴിഞ്ഞ വർഷം ഒക്ടോബർ ഒന്നിനു രാത്രി കൊല്ലപ്പെട്ടിരുന്നു. കുമ്പള ഐ.എച്ച്.ആർ.ഡി കോളേജിനു സമീപത്തെ കുറ്റിക്കാട്ടിലാണ് റഷീദിൻ്റെ മൃതദേഹം കാണപ്പെട്ടത്.