മകൾ സെക്സ് റാക്കറ്റിൽ കുടുങ്ങി; പണമയച്ചാൽ രക്ഷപ്പെടുത്താമെന്ന് വ്യാജ പൊലീസ്; ഫോണിലൂടെ വിളിവന്നതോടെ അധ്യാപിക കുഴഞ്ഞുവീണു മരിച്ചു
ആഗ്ര:ഫോൺ വഴിയുള്ള സന്ദേശത്തിലൂടെ പണം തട്ടിയെടുക്കുന്ന മാഫിയ രാജ്യത്ത് വ്യാപകമാകുന്നുവെന്ന് പൊലീസ്. പൊലീസ് അതിനെതിരെ വ്യാപകമായി പ്രചരണം നടത്തുന്നുണ്ടെങ്കിലും പലരും ഈ കെണികളിൽ പെട്ടുപോവുകയാണ്. എന്നാൽ അത്തരമൊരു ഫോൺകോൾ അധ്യാപികയുടെ ജീവനെടുത്തിരിക്കുകയാണ്. മകൾ സെക്സ് റാക്കറ്റിൽപെട്ടെന്ന് തെറ്റായ കോൾ കേട്ട് പരിഭ്രാന്തയായ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. ആഗ്രയിലെ സർക്കാർ സ്കൂളിൽ അധ്യാപികയായ മാലതി വർമ(58) ആണ് മരിച്ചത്. ഇവർക്ക് വാട്സ്അപ്പിൽ ഒരു കോൾ വന്നിരുന്നു. പൊലീസ് ഉദ്യോഗസ്ഥൻ്റെ ഫോട്ടോ പ്രൊഫൈലാക്കിയ ആളാണ് അധ്യാപികയെ വിളിച്ചത്. കോളേജിൽ പഠിക്കുന്ന മകൾ സെക്സ് റാക്കറ്റിൽ പെട്ടിട്ടുണ്ടെന്നും പൊലീസ് നടത്തിയ റെയ്ഡിൽ പിടികൂടിയെന്നുമാണ് വിളിച്ചയാൾ പറഞ്ഞത്. ഇപ്പോൾ ഇടപെട്ടാൽ കേസിൽ നിന്ന് രക്ഷപ്പെടാമെന്നും അതിനായി താൻ പറയുന്ന അക്കൌണ്ടിലേക്ക് ഒരു ലക്ഷം രൂപയിട്ടാൽ മകൾ സുരക്ഷിതയായി വീട്ടിലെത്തുമെന്ന് വിളിച്ചയാൾ പറഞ്ഞു. സംഭവം കേസാകാതിരിക്കാനും ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ എത്താതിരിക്കാനും മകൾ സെക്സ് റാക്കറ്റിൻ്റെ പിടിയിലായ കാര്യം പുറത്തറിയാതിരിക്കാനുമാണ് പണം നിക്ഷേപിക്കാൻ പറയുന്നതെന്നും വിളിച്ചയാൾ പറഞ്ഞു. കോൾ കേട്ടു പരിഭ്രാന്തയായ അധ്യാപിക മകൻ ദിപാൻഷുവിനെ വിവരം അറിയിച്ചു. +92 ൽ തുടങ്ങുന്ന നമ്പർ കണ്ടപ്പോഴേ ഇത് തട്ടിപ്പ് കോളാണെന്ന് മനസ്സിലാക്കിയ ദിപാൻഷു, സഹോദരി പഠിക്കുന്ന കോളജിൽ വിളിച്ച് അവൾ സുരക്ഷിതയാണെന്ന് ഉറപ്പുവരുത്തി. തട്ടിപ്പ് കോളാണെന്നും മകൾ സുരക്ഷിതയാണെന്നും ആശ്വസിപ്പിച്ചിട്ടും മാതാവ് കോൾ വന്നതിന്റെ ആഘാതത്തിലായിരുന്നുവെന്ന് ദിപാൻഷു പറയുന്നു. സ്കൂളിൽ നിന്ന് തിരികെ വന്നതിന് പിന്നാലെ ബോധരഹിതയായ അധ്യാപികയെ ആശുപത്രിയിൽ എത്തിക്കും മുൻപ് മരണം സംഭവിച്ചു. ഹൃദയാഘാതമാണ് മരണ കാരണമെന്ന് ആശുപത്രി അധികൃതർ പറഞ്ഞു. കുടുംബം പരാതി നൽകിയതെന്ന് അഡീഷണൽ പോലീസ് കമ്മീഷണർ മായങ്ക് തിവാരി പറഞ്ഞു.