റൺവേയിൽ രണ്ടാം ലോകമഹായുദ്ധകാലത്തെ ബോംബ് പൊട്ടി, ജപ്പാനിൽ നിരവധി വിമാനങ്ങൾ റദ്ദാക്കി
ടോക്യോ: രണ്ടാം ലോകമഹായുദ്ധകാലത്ത് യുഎസ് നിക്ഷേപിച്ച ബോംബ് പൊട്ടിയതിനെ തുടർന്ന് തെക്ക്- പടിഞ്ഞാറ് ജപ്പാനിലെ മിയാസാക്കി വിമാനത്താവളം അടച്ചു. വിമാനത്താവളത്തിൽ റൺവേക്ക് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്ഫോടനത്തെത്തുടർന്ന് ടാക്സിവേയിൽ 7 മീറ്റർ വീതിയും 1 മീറ്റർ ആഴവുമുള്ള കുഴി രൂപപ്പെട്ടന്നാണ് റിപ്പോർട്ട്. മണ്ണിനടിയിൽ കഴിച്ചിട്ട ബോംബാണ് പൊട്ടിത്തെറിച്ചത്. അമേരിക്കൻ ബോംബാണെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും സ്ഥിരീകരിച്ചു. പരിക്കുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യാഴാഴ്ച രാവിലെയോടെ അറ്റകുറ്റപ്പണി പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി സർക്കാർ വക്താവ് യോഷിമാസ ഹയാഷി പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കും.
അമേരിക്കൻ ബോംബാണ് പൊട്ടിയതെന്നും യുദ്ധകാലത്തെ വ്യോമാക്രമണത്തിൽ പൊട്ടാതെ കിടന്നിരുന്നതാണെന്നും അധികൃതർ സ്ഥിരീകരിച്ചു. സംഭവത്തെ തുടർന്ന് ജപ്പാൻ എയർലൈൻസ്, നിപ്പോൺ എയർവേയ്സ് തുടങ്ങി മിയാസാക്കി വിമാനത്താവളത്തിൽ നിന്നുള്ള പ്രമുഖ കമ്പനികളുടെ സർവീസ് മുടങ്ങിയിട്ടുണ്ട്. ടാക്സിവേയുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയാൽ എത്രയും വേഗം സർവീസുകൾ പുനരാരംഭിക്കാനുള്ള ശ്രമത്തിലാണ് വിമാനക്കമ്പനികൾ. ഇതിന് മുമ്പും വിമാനത്താവളത്തിൽ നിന്നും പൊട്ടാത്ത ബോംബുകൾ കണ്ടെത്തിയിട്ടുണ്ട്. 2023ൽ ഇത്തരത്തിൽ കണ്ടെത്തിയ ബോംബുകൾ കൂട്ടത്തോടെ നിർവീര്യമാക്കിയിരുന്നു.