ബദിയഡുക്കയിലും കാഞ്ഞങ്ങാട്ടും പോക്സോ കേസുകൾ; പിതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 17കാരിയും കുപ്പായത്തിൻ്റെ അളവെടുക്കാൻ പോയ പെൺകുട്ടിയും ഇരകൾ
കാസർകോട്: വ്യത്യസ്ത സംഭവങ്ങളിൽ ബദിയഡുക്ക, ഹൊസ്ദുർഗ് പൊലീസുകൾ രണ്ടു പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. അഗൽപ്പാടിയിലെ പ്രദീപൻ എന്നയാൾക്കെതിരെയാണ് ബദിയഡുക്ക പൊലീസ് പോക്സോ പ്രകാരം കേസെടുത്തത്. പിതാവിനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച 17കാരിയെ ദേഹോപദ്രവം ചെയ്തുവെന്നതിനാണ് കേസ്. പ്രദീപനെതിരെ നേരത്തെ കാപ്പ പ്രകാരം കേസുണ്ടെന്നും ഇയാൾ അറസ്റ്റിലായതായും പൊലീസ് പറഞ്ഞു. അടുത്തിടെയാണ് ജയിലിൽ നിന്നു ഇറങ്ങിയതെന്നു കൂട്ടിച്ചേർത്തു. കാഞ്ഞങ്ങാട്ട് കുപ്പായത്തിൻ്റെ അളവെടുക്കാൻ ടൈലറിംഗ് ഷോപ്പിലേക്കു പോയ പതിമൂന്നുകാരിയാണ് പീഡനത്തിനു ഇരയായത്. അളവെടുക്കുന്നതിനിടയിൽ പെൺകുട്ടിയെ ശാരീരികമായി ഉപദ്രവിച്ചുവെന്നാണ് പരാതി. പോക്സോ പ്രകാരം കേസെടുത്ത ഹൊസ്ദുർഗ് പൊലീസ് ടൈലറായ ഗോപാലകൃഷ്ണ(57)നെ അറസ്റ്റു ചെയ്തു.