കളിസ്ഥലത്തുനിന്ന് വിദ്യാർഥിയെ കൊണ്ടുപോയി മയക്കുമരുന്നു മദ്യവും നൽകി പീഡിപ്പിച്ചു; പ്രതിക്ക് 37 വർഷം തടവ്
കോഴിക്കോട്: ഫുട്ബോൾ കളിക്കാനെത്തിയ ഹൈസ്കൂൾ വിദ്യാർഥിയെ മയക്കുമരുന്നു മദ്യവും നൽകി ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 37 വർഷം തടവ്. കൊല്ലം പരവൂർ തൊടിയിൽ വീട്ടിൽ അൻസാർ എന്ന നാസറി (62) നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജി സി.എസ്. അമ്പിളി വിവിധ വകുപ്പുകളിലായി കഠിനതടവിന് ശിക്ഷിച്ചത്. തടവിനു പുറമേ, 85,000 രൂപ പിഴയും അടയ്ക്കണം. ഈ തുകയിൽ 50,000 രൂപ കുട്ടിക്ക് നൽകാനും കോടതി വിധിച്ചു. പിഴയടയ്ക്കാത്ത പക്ഷം 11 മാസംകൂടി തടവനുഭവിക്കണം.
2022 ജനുവരി മുതൽ പലതവണയായി കളിസ്ഥലത്തുനിന്ന് പ്രതി താമസിച്ചിരുന്ന വാടകമുറിയിലേക്ക് കൊണ്ടുപോയി സിഗററ്റും മദ്യവും മയക്കുമരുന്നും നൽകിയാണ് വിദ്യാർഥിയെ പീഡിപ്പിച്ചത്. ഒരു വർഷത്തിലേറെയായി ലഹരിവിമുക്ത കേന്ദ്രങ്ങളിൽ ചികിത്സയിലാണ് കുട്ടി. പ്രതി കുട്ടിയെ വീണ്ടും ബന്ധപ്പെട്ടതോടെ രക്ഷിതാക്കളുടെ പരാതിയിൽ കസബ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.