കൊടുവള്ളിയിലെ കാറപകടം; മരണപ്പെട്ട ബന്തിയോട് സ്വദേശിനിയുടെ മൃതദേഹം സന്ധ്യയോടെ നാട്ടിലെത്തിക്കും
കാസർകോട്: കോഴിക്കോട് കൊടുവള്ളിയിൽ നടന്ന വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കേ മരണപ്പെട്ട ബന്തിയോട് മേർക്കള പരപ്പ ഹൗസിലെ സിദ്ദിഖിൻ്റെ ഭാര്യ തസ്ലീമ(28)യുടെ മൃതദേഹം വെള്ളിയാഴ്ച സന്ധ്യയോടെ നാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം പൂർത്തിയായി. സന്ധ്യയോടെ വീട്ടിലെത്തിച്ച ശേഷം ഏരൂർ പാച്ചാണി ജുമാമസ്ജിദ് അങ്കണത്തിൽ കബറടക്കും. സെപ്തംബർ 24ന് രാത്രി കോഴിക്കോട് കൊടുവള്ളിയിൽ വച്ചാണ് അപകടം ഉണ്ടായത്. വയനാട്ടിൽ ഒരു കട സന്ദർശിച്ച ശേഷം രാത്രി മടവൂർ ദർഗ സന്ദർശിക്കാൻ പോകവേയാണ് അപകടം. കൊടുവള്ളിയിൽ എത്തിയപ്പോൾ കുടുംബം സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിക്കുകയായിരുന്നു. അപകടത്തിൽ തസ്ലീമയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. ചികിൽസയിലിരിക്കെ വ്യാഴാഴ്ച് രാത്രിയാണ് തസ്ലീമ മരണത്തിന് കീഴടങ്ങിയത്. ഇവരുടെ മക്കളായ തസ്ഫിയ (8), ഫാത്തിമ(4), തസ്ലീമയുടെ സഹോദരൻ അബ്ദുൽ ജമാൽ (27), ബന്ധു കുഞ്ഞാലിമ (30) എന്നിവർക്കും പരിക്കേറ്റിരുന്നു. ഇവരിൽ കുഞ്ഞാലിമയെയും ജമാലിനെയും മംഗളൂരുവിലെ ആശുപത്രിയിലേക്ക് മാറ്റി. വിവരമറിഞ്ഞ് ഭർത്താവ് സൗദിയിൽ നിന്ന് വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയിട്ടുണ്ട്. തസ്ലീമയുടെ അപകടമരണം ബന്ധുക്കളെയും നാട്ടുകാരെയും ദുഖത്തിലാഴ്ത്തി.