തിരുവനന്തപുരം: മണിക്കൂറുകളോളം തലസ്ഥാന നഗരം സ്തംഭിപ്പിക്കുകയും ഒരാളുടെ മരണത്തിന് വരെ കാരണമാകുകയും ചെയ്ത കെഎസ്ആര്‍ടിസി മിന്നൽ പണിമുടക്കിനെ ചൊല്ലി നിയമസഭയിൽ ബഹളം. സമരം നോക്കി നിന്ന സര്‍ക്കാര്‍ നടപടി തികഞ്ഞ അലംഭാവമാണെന്ന് ആരോപിച്ചാണ് പ്രതിപക്ഷം അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. മുഖ്യമന്ത്രിയും ഗതാഗത മന്ത്രിയും സഭയിൽ ഇല്ലാതിരുന്നത് തുടക്കത്തിലേ പ്രതിപക്ഷത്തെ ചൊടിപ്പിച്ചു. മറുപടി പറയാൻ മന്ത്രി കടകംപള്ളി സുരേന്ദ്രൻ എഴുന്നേറ്റതോടെ പല തവണ സഭയിൽ ബഹളമായി.
സ്വകാര്യ ബസ് ജീവനക്കാരും കെഎസ്ആര്‍ടിസി ജീവനക്കാരും തമ്മിലാണ് ആദ്യം പ്രശ്നമുണ്ടായതെന്ന് മന്ത്രി വിശദീകരിച്ചു. കളക്ടറുടെ റിപ്പോര്‍ട്ട് കിട്ടിയാലുടൻ നടപടി എടുക്കും. സമരമുണ്ടായ അപ്പോൾ തന്നെ ഗതാഗത മന്ത്രിക്ക് കത്ത് നൽകിയിട്ട് നടപടിയുണ്ടായില്ല എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. മറുപടി പറയാതെ മുഖ്യമന്ത്രി ഒളിച്ചോടിയെന്ന് അടിയന്തരപ്രമേയത്തിന് നോട്ടീസ് നൽകിയ എം വിൻസന്റ് എംഎൽഎ പറഞ്ഞു.
താരതമ്യേന ജൂനിയറായ എം വിൻസന്റ് എംഎൽഎയെ അടിയന്തര പ്രമേയ നോട്ടീസ് ഏൽപ്പിച്ച പ്രതിപക്ഷവും വിഷയം ഗൗരവമായല്ല കാണുന്നതെന്നതിന് തെളിവാണെന്ന കടകംപള്ളി സുരേന്ദ്രന്റെ വാക്കുകളിൽ വലിയ പ്രതിഷേധമാണ് നിയമസഭയിൽ ഉണ്ടായത്. സമരത്തിന് തുടക്കമിട്ട എടിഒ ലോപ്പസ് കോൺഗ്രസുകാരനാണെന്നും കുഴഞ്ഞ് വീണ് മരിച്ച സുരേന്ദ്രൻ സിപിഎം കാരനാണെന്നും കൂടി കടകംപള്ളി പറഞ്ഞതോടെ പ്രതിഷേധം അണപൊട്ടി. സിഐടിയുക്കാര്‍ സമരത്തിനില്ലായിരുന്നു എന്ന മന്ത്രിയുടെ വാദവും പാടെ പൊളിഞ്ഞു. സിഐടിയു പ്രവര്‍ത്തകര്‍ സമരത്തിൽ പങ്കെടുത്തതിന്റെയും വിശദീകരണം നടത്തിയതിന്റെയും ദൃശ്യങ്ങളും പിന്നാലെ പുറത്ത് വന്നു.
അതിനിടെ കെ.എസ്.ആര്.ടിസി മിന്നല്‍ പണിമുടക്കിനിടെ ഗതാഗതക്കുരുക്കില്‍ പെട്ട് ഒരാള്‍ മരിച്ച സംഭവത്തില്‍ കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കടകം പള്ളി സുരേന്ദ്രന്.മിന്നല്‍ സമരത്തിനിടെ തളര്‍ന്നു വീണ് മരിച്ച സുരേന്ദ്രന്റെ വീട് മന്ത്രി കടകം പള്ളി സുരേന്ദ്രന് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇദ്ദേഹം.
“എന്തൊരു മര്യാദ കേടാണ് യഥാര്‍ത്ഥത്തില്‍ കാട്ടിയത്. സമരം ചെയ്യാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിനെ ചോദ്യം ചെയ്യുന്നില്ല. സമരം ചെയ്യാന്‍ വേണ്ടി കിഴക്കേകോട്ട പോലെ ഒരു പ്രദേശത്ത് വാഹനങ്ങള്‍ തലങ്ങനെയും വിലങ്ങനെയും കൊണ്ടിട്ട് ഡ്രൈവര്‍മാര്‍ ഇറങ്ങിപ്പോയി. ആളുകളോട് യുദ്ധമാണ് യഥാര്‍ത്തില്‍ പ്രഖ്യാപിച്ചത്. ഈ കെ.എസ്.ആര്.ടിസിയെ നിലനിര്‍ത്തുന്നതിനു വേണ്ടി ജനങ്ങളുടെ നികുതി പണം എടുത്ത് തീറ്റയ്ക്ക് കൊടുക്കുകയാണ് ചെയ്യുന്നത്. അവര്‍ക്ക് എന്ത് സാമൂഹിക പ്രതിബന്ധതയാണ് ഉള്ളത്. ഇതിനെയാണ് യഥാര്‍ത്ഥത്തില്‍ അക്രമം എന്നു പറയേണ്ടത്. ഒരു കാരണവശാലും ഇതിനെ ന്യായീകരിക്കില്ല, മാത്രമല്ല ഇന്നലെ ഈ അക്രമം കാണിച്ചവര്‍ക്കെതിരെ നടപടി എടുക്കേണ്ടതുണ്ട്. അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുക തന്നെ വേണം യാതൊരു സംശയവുമില്ല,” കടകം പള്ളി സുരേന്ദ്രന് പറഞ്ഞു.