കാസർകോട് ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്; നടപടി തലസ്ഥാനത്തു നിന്നുള്ള പ്രത്യേക നിർദ്ദേശ പ്രകാരം, പരിശോധന കർണ്ണാടകയിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ
കാസർകോട്: കാസർകോട് ജില്ലയിലെ അതിർത്തി ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി പൊലീസ്. സംസ്ഥാന പൊലീസ് ആസ്ഥാനത്തു നിന്നു ലഭിച്ച പ്രത്യേക നിർദ്ദേശ പ്രകാരമാണ് പരിശോധന ആരംഭിച്ചത്. അതിർത്തി കടന്നെത്തുന്നതും കടന്നു പോകുന്നതുമായ മുഴുവൻ വാഹനങ്ങളെയും വിശദമായി പരിശോധിച്ച ശേഷ മാത്രം പോകാൻ അനുവദിച്ചാൽ മതിയെന്നാണ് നിർദ്ദേശം. തലപ്പാടി, പെർള, ആദൂർ, പാണത്തൂർ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്. കെദുമ്പാടി, ആനക്കല്ല് തുടങ്ങിയ സ്ഥലങ്ങളിലും പരിശോധന നടത്തുന്നുണ്ട്. കർണ്ണാടകയിലെ മാണ്ട്യ, നിലമംഗലത്ത് കഴിഞ്ഞ ദിവസമുണ്ടായ അനിഷ്ട സംഭവങ്ങളിൽ പ്രതികളായി അറസ്റ്റിലായവരിൽ രണ്ടു പേർ മലയാളികളാണ്. ഇവരെ കൂടാതെ കൂടുതൽ മലയാളികൾ അക്രമ സംഭവങ്ങളിൽ സംബന്ധിച്ചിട്ടുണ്ടെന്ന സംശയം കർണ്ണാടക പൊലീസിനുണ്ട്. നിലമംഗലത്തുണ്ടായ സംഘർഷത്തിനു പിന്നാലെ മറ്റു ചില സ്ഥലങ്ങളിലും നേരിയ തോതിൽ അക്രമ സംഭവങ്ങൾ നടന്നിരുന്നു. ചിക്മംഗ്ളൂരുവിൽ പാലസ്തീൻ പതാകയുമായി ഒരു യുവാവ് ബൈക്കിൽ സഞ്ചരിച്ച സംഭവവും ഉണ്ടായി. ഇതു സംബന്ധിച്ച് ലോക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസ് എൻ.ഐ.എ.ക്ക് കൈമാറുമെന്നാണ് സൂചന.