പാണത്തൂർ: അമേരിക്കൻ വിസ വാഗ്ദാനം ചെയ്ത് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി കോടിക്കണക്കിന് രൂപ തട്ടിയ തിരുവനന്തപുരം സ്വദേശി ജോസഫ് ഡാനി യലി(51)നെതിരെ രാജപുരം പോലീസ് കേസെടുത്തു. പാണത്തൂർ സ്വദേശിയായ അജിമാത്യു നൽകിയ പരാതി പ്രകാരമാണ് കേസ്. അമേരിക്കൻ തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നാലരലക്ഷത്തോളം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശിയും ചെന്നൈയിൽ താമസക്കാരനുമായ ഡാനിയൽ ജോസഫിനെ കഴിഞ്ഞ ദിവസം ശ്രീകണ്ഠാപുരം പോലീസ് അറസ്റ്റു ചെയ്തിരുന്നു. ശ്രീകണ്ഠാപുരം ചെമ്പത്തൊട്ടിയിലെ ജിനീഷ് ജോർജ്ജിന്റെ ഭാര്യക്ക് അമേരിക്കയിൽ തൊഴിൽ വിസ വാഗ്ദാനം ചെയ്ത് നാലരല ക്ഷം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് അറസ്റ്റ്. ചെന്നൈയിൽ വച്ച് അറസ്റ്റിലായ ജോസഫ് ഡാനിയലിനെ ശ്രീകണ്ഠാപുരത്ത് എത്തിച്ച് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് വിസ തട്ടിപ്പിൻ്റെ വിശദവിവരങ്ങൾ പുറത്തുവന്നത്. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, കൊല്ലം ജില്ലകളിൽ ഇയാൾക്കെതിരെ വിസ തട്ടിപ്പ് കേസുള്ളതായി ചോദ്യം ചെയ്യലിൽ വ്യക്തമായിരുന്നു. ഇതിനിടയിലാണ് അമേരിക്കൻ വിസ വാഗ്ദാനം ചെയ്തത് നാലരലക്ഷത്തോളം രൂപ തട്ടിയെടുത്തുവെന്ന പരാതിയുമായി അജി മത്യു രാജപുരം പോലീസിൽ പരാതി നൽകിയത്.