പലനാള്‍ കള്ളൻ ഒടുവില്‍ പിടിയില്‍, തട്ടിപ്പ് വീരനെ കൈയോടെ പൊക്കി വ്യാപാരികള്‍
കിഴക്കമ്ബലം: ജില്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളില്‍ വ്യാപകമായ തട്ടിപ്പ് നടത്തി മുങ്ങി നടന്ന വിരുതനെ കൈയോടെ പിടികൂടി പൊലീസിന് കൈമാറി കുന്നത്തുനാട്ടിലെ വ്യാപാരികള്‍.
കാക്കനാട് മരോട്ടിചുവട് അല്ലേഡിയം ബംഗ്ളാവില്‍ സന്ദീപ് മേനോൻ (30) ആണ് പിടിയിലായത്. തട്ടിപ്പിന് വിധേയരായവർ വ്യാപാരി വ്യവസായി സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇട്ട പോസ്റ്റാണ് ഇയാളെ പിടികൂടുന്നതിലേക്ക് നയിച്ചത്. വ്യാപാര സ്ഥാപനങ്ങളിലെത്തി വിവിധ ഉത്പന്നങ്ങള്‍ വാങ്ങാനുള്ള വലിയ ഓർഡർ നല്കിയ ശേഷം തൊട്ടടുത്ത കടയില്‍ സാധനങ്ങള്‍ വാങ്ങി നില്ക്കുന്ന പിതാവിന്റെ ഗൂഗിള്‍ പേ തകരാറിലായെന്ന് പറഞ്ഞ് സ്ഥാപന ഉടമയോട് 1000 മുതല്‍ 25000 രൂപ വരെ വാങ്ങി മുങ്ങുകയാണ് രീതി. സ്ഥാപന ഉടമയുടെ വിശ്വാസ്യത നേടാൻ പിതാവിനെന്ന വ്യാജേന ഫോണ്‍ ചെയ്ത് വിശ്വാസമാർജിച്ചാണ് തട്ടിപ്പ്. ചെറിയ തുക തട്ടിക്കുന്നതിനാല്‍ പരാതി നല്കാൻ പലരും മെനക്കെടാത്തതാണ് തട്ടിപ്പ് വ്യാപകമാക്കാൻ ഇടയായത്.
അപ്പന്റെ ഗൂഗിള്‍ പേ വർക്കാവുന്നില്ല അടവ് ഒന്ന്, തുക പലത്
കഴിഞ്ഞ ദിവസം പള്ളിക്കരയിലെ ഹോട്ടലിലെത്തി പൊറോട്ടയും കറികളും ഓർഡർ ചെയ്ത് എടുത്ത വയ്ക്കുന്ന സമയത്തിനിടെ മീൻ കടയില്‍ നില്ക്കുന്ന പിതാവിന്റെ ഗൂഗിള്‍ പേ തകരാറിലെന്ന് പറഞ്ഞ് 1500 രൂപ വാങ്ങി മുങ്ങിയിരുന്നു. മുളന്തുരുത്തിയില്‍ പലവ്യഞ്ജനകടയില്‍ അരിയും വെളിച്ചെണ്ണയും ഓർഡർ ചെയ്ത ശേഷം 2500 രൂപ തട്ടിയെടുത്തിരുന്നു. ഇന്നലെ കിഴക്കമ്ബലത്ത് ഇലക്ട്രിക്കല്‍ ആൻഡ് സാനിട്ടറി ഷോപ്പിലെത്തി 25000 രൂപയുടെ സാധനങ്ങള്‍ വാങ്ങി സമാന തട്ടിപ്പിന് ശ്രമം നടത്തി, കടയുടമയുടെ കൈയില്‍ തല്‍സമയം പണം ഉണ്ടാകാത്തതിനാല്‍. തൊട്ടടുത്ത ഇറച്ചി കടയിലെത്തി 10 കിലോ ഇറച്ചി ഓർഡർ ചെയ്ത ശേഷം വീണ്ടും തട്ടിപ്പിന് ശ്രമം നടത്തി. അവരും തുക നല്‍കിയില്ല. വീണ്ടും കിഴക്കമ്ബലത്തെ മെഡിക്കല്‍ ഷോപ്പിലെത്തി 3000 രൂപയുടെ മരുന്ന് വാങ്ങി അവിടെയും തട്ടിപ്പിന് ശ്രമിച്ചു. ഇവിടെ നിന്നും പണം കിട്ടാതെ വന്നതോടെ കിഴക്കമ്ബലം ജംഗ്ഷനിലെ സൂപ്പർ മാർക്കറ്റിലെത്തി സമാന തട്ടിപ്പിന് കളമൊരുക്കുകയായിരുന്നു. ഇതിനിടെ വ്യാപാരി വ്യവസായി സമിതിയുടെ വാട്സ് ആപ്പ് ഗ്രൂപ്പില്‍ ഇയാള്‍ക്കെതിരെയുള്ള തട്ടിപ്പ് സംഭവങ്ങളും ഫോട്ടോയും വന്നു. പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ട സമീപത്തെ വ്യാപാരികള്‍ തടഞ്ഞു വെച്ച് കുന്നത്തുനാട് പൊലീസിന് കൈമാറി. ഇയാളുടെ പ്രിവന്റീവ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നിലവില്‍ തട്ടിപ്പ് സംബന്ധിച്ച് കേസുള്ള എറണാകുളം സെൻട്രല്‍ പൊലീസിന് കൈമാറി. ജില്ലയില്‍ ഒട്ടു മിക്ക സ്ഥലങ്ങളിലും തട്ടിപ്പ് നടത്തിയതായി പ്രതി സമ്മതിച്ചു.