ലഹരിമാഫിയയെ കെട്ടുകെട്ടിച്ചു, വിൽപന നടത്തുന്ന കടകളും കേന്ദ്രങ്ങളുമെല്ലാം പൂട്ടിച്ച് അധികൃതർ
മീനച്ചിൽ : മീനച്ചിൽ പഞ്ചായത്തിൽ ഇനി അനധികൃത ലഹരി വസ്തുക്കളുടെ വിൽപ്പന നടക്കില്ല. ഇക്കാര്യത്തിൽ ധീരമായ നിലപാടുമായി മുന്നോട്ട് പോകുകയാണ് പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനിയുടെ നേതൃത്വത്തിലുള്ള ടീം.
കഴിഞ്ഞാഴ്ച സെന്റ് ജോസഫ് സ്കൂൾ മാനേജ്മെന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ വിളക്കുമാടത്ത് ഇതര സംസ്ഥാന തൊഴിലാളികൾ നടത്തിയിരുന്ന ലഹരി വിൽപ്പന കേന്ദ്രം പഞ്ചായത്ത് പ്രസിഡന്റ് സാജോ പൂവത്താനി നേരിട്ടെത്തി പൂട്ടിച്ചിരുന്നു. പിന്നാലെ കുടുംബശ്രീ സി.ഡി.എസ് ജെൻഡർ റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിൽ പഞ്ചായത്ത് ഓഫീസിൽ ചേർന്ന കോർഡിനേഷൻ കമ്മിറ്റിയിൽ പഞ്ചായത്തിലെ മുഴുവൻ അനധികൃത ലഹരിവിൽപ്പന കേന്ദ്രങ്ങളും അടച്ചുപൂട്ടാൻ പ്രസിഡന്റ് പൊലീസ്,എക്സൈസ് ഉദ്യോഗസ്ഥർക്ക് കർശന നിർദേശം നൽകി.
എക്സൈസും പൊലീസും ഹെൽത്ത് ഡിപ്പാർട്ട്മെന്റും ചേർന്ന് ഇത് നടപ്പിലാക്കാനും നിർദേശം നല്കി. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം മീനച്ചിൽ പഞ്ചായത്തിലെ കടകളിൽ എക്സൈസിന്റെ മിന്നൽ പരിശോധന നടന്നു. നിരവധി ലഹരി വസ്തുക്കൾ പിടിച്ചെടുത്തതിനെ തുടർന്ന് ഇത്തരം കടകൾ അടപ്പിക്കുകയുമായിരുന്നു. പൂവരണി അമ്പലം ജംഗ്ഷൻ, വിളക്കുമാടം, പൈക പ്രദേശങ്ങളിലാണ് പരിശോധനയും കട അടപ്പിക്കലും നടന്നത്.
വൃത്തിഹീനമായി പ്രവർത്തിച്ചിരുന്ന ഹോട്ടലുകൾക്കെതിരെയും തട്ടുകടകൾക്കെതിരെയും കർശന നടപടി എടുത്തതിന് പിന്നാലെയാണ് മീനച്ചിൽ പഞ്ചായത്ത് അനധികൃത ലഹരിവിൽപ്പന കേന്ദ്രങ്ങൾക്കെതിരെയും വടിയെടുത്തിരിക്കുന്നത്.
ലഹരി വിൽപ്പനയ്ക്കെതിരെ ഒരു ദാക്ഷിണ്യവുമില്ല. മീനച്ചിൽ പഞ്ചായത്ത് പ്രദേശത്ത് സ്കൂൾ വിദ്യാർത്ഥികളെ ഉൾപ്പെടെ ലക്ഷ്യമിട്ട് നടക്കുന്ന ലഹരി വിൽപ്പനയ്ക്ക് അറുതി വരുത്തും. ഇക്കാര്യത്തിൽ ഒരു വിട്ടുവീഴ്ചയുമില്ല