ലുധിയാന: മകൾ ഒളിച്ചോടിയതിലുള്ള വിരോധത്തിൽ അച്ഛൻ ഉൾപ്പെടെയുള്ളവർ കാമുകൻ്റെ സഹോദരിയെ കൂട്ടബലാത്സംഗം ചെയ്ത് പ്രതികാരം ചെയ്തു. സംഭവത്തിൽ ഉത്തർപ്രദേശ്, ഗൊരഖ്പുർ സ്വദേശികളായ രവീന്ദർ സിംഗ്, സഹോദരൻ വരീന്ദർ സിംഗ്, മകൻ അമാൻസിംഗ്, സുഹൃത്തായ സന്തോഷ് സിംഗ് എന്നിവർക്കെതിരെ പൊലീസ് കൂട്ടബലാത്സംഗത്തിനു കേസെടുത്തു.
പഞ്ചാബിലെ ലുധിയാനയിലാണ് കേസിനാസ്പദമായ സംഭവം. രവീന്ദർ സിംഗാണ് കേസിലെ മുഖ്യപ്രതിയെന്നു പൊലീസ് പറഞ്ഞു. ഇയാളുടെ മകൾ ലുധിയാന സ്വദേശിയായ കാമുകനൊപ്പം ഏപ്രിലിൽ ഒളിച്ചോടിയിരുന്നു. മകളെ തിരക്കിയാണ് രവീന്ദർ സിംഗും സംഘവും യുവാവിൻ്റെ ലുധിയാനയിലുള്ള വീട്ടിലെത്തിയത്. പക്ഷെ മകളെയും കാമുകനെയും വീട്ടിൽ കണ്ടെത്താൻ കഴിഞ്ഞില്ല. നാട്ടിലേക്ക് മടങ്ങും മുമ്പാണ് കാമുകൻ്റെ സഹോദരിയെ അച്ഛൻ്റെ നേതൃത്വത്തിൽ കൂട്ടബലാത്സംഗത്തിനു ഇരയാക്കിയത്. പൊലീസിൽ പരാതിപ്പെട്ടാൽ ബലാത്സംഗത്തിൻ്റെ വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയാണ് സംഘം തിരികെ പോയത്. ക്രൂരമായ അതിക്രമത്തിനു ഇരയായ യുവതി മാസങ്ങളായി മാനസിക ചികിത്സയിലായിരുന്നു. ആരോഗ്യനില വീണ്ടെടുത്തതിനെ തുടർന്ന് സംഭവം സംബന്ധിച്ച കാര്യങ്ങൾ യുവതി വെളിപ്പെടുത്തിയത്. പ്രതികളെ കണ്ടെത്താൻ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി.