കാസർഗോഡ് : കാസർഗോഡ് നഗരസഭയുടെ ഇരുപത്തിയാറാം വാർഡിലും പരിസരപ്രദേശങ്ങളിലും കുടിവെള്ളം കിട്ടാനില്ലെന്ന് പരാതി . കുറേ മാസങ്ങളായി കുടിവെള്ളത്തിന് പ്രശ്നങ്ങൾ നേരിടുന്നുണ്ടെങ്കിലും കഴിഞ്ഞ 20 ദിവസങ്ങളായി വെള്ളം പേരിനു പോലും ലഭിക്കുന്നില്ല എന്നാണ് പരാതി . തളങ്കര മുപ്പതാം മൈൽ നിന്നും മുകളിലോട്ടും ഖാസിലൈനിലും ആണ് കൂടുതൽ പരാതികൾ ഉയർന്നു വരുന്നത് . ഇതുവരെ പലയിടങ്ങളിൽ നിന്നായി വെള്ളം ശേഖരിച്ച് മുന്നോട്ടു പോകുകയായിരുന്നു .. ഇപ്പോൾ ഇതിലും വലിയ പ്രതിസന്ധിയാണ് നേരിട്ടിരിക്കുന്നത് . നിലവിലുള്ള കണക്ഷന് പകരം ജലവകുപ്പിന്റെ പുലിക്കുന്ന ബാങ്കോട് പൈപ്പ് ലൈനിൽ നിന്നും ഖാസി ലൈൻ ഭാഗത്തേക്കും കണക്ഷൻ നൽകിയാൽ കുടിവെള്ളത്തിന് പരിഹാരം ആകും എന്നാണ് ജനങ്ങൾ പറയുന്നത് . ഇതുമായി ബന്ധപ്പെട്ട് നഗരസഭയിലും വാർഡ് കൗൺസിലറോടും നിരവധി തവണ പരാതി പറഞ്ഞിട്ടും പ്രതിസന്ധി പരിഹരിക്കാൻ സാധിച്ചിട്ടില്ല എന്ന ആക്ഷേപവും ഇവർ ഉയർത്തുന്നുണ്ട് . കഴിഞ്ഞദിവസം വകുപ്പിലെ എഞ്ചിനീയർ വന്ന പരിശോധിച്ചെങ്കിലും മറ്റു നടപടികൾ ഒന്നും ഉണ്ടായില്ല എന്നാണ് പറയുന്നത് . ഈ പെരുമഴക്കാലത്ത് പോലും കുടിവെള്ളം ലഭിക്കാത്തപ്പോൾ വേനൽക്കാലത്ത് എന്തായിരിക്കും സാഹചര്യമെന്നും ജനങ്ങൾ ചോദിക്കുന്നു . ജനങ്ങളുടെ പ്രയാസം മനസ്സിലാക്കി വകുപ്പ് ഉടനടി നടപടികൾ സ്വീകരിക്കണമെന്നും അല്ലാത്തപക്ഷം ജലവകുപ്പ് അതോറിറ്റിക്ക് മുന്നിൽ കുടുംബത്തോടൊപ്പം നിരാഹാര സമരം ഇരിക്കുമെന്നും മുന്നറിയിപ്പും ഇവർ നൽകുന്നു .