വഴി യാത്രക്കാരെ തട്ടിക്കൊണ്ടു പോയി കൊള്ളയടിക്കുന്നത് പതിവാക്കിയ സംഘം അറസ്റ്റിൽ
കണ്ണൂർ: രാത്രി കാലങ്ങളിൽ വഴിയാത്രക്കാരെ കൊള്ളയടിക്കുന്നത് പതിവാക്കിയ സംഘം അറസ്റ്റിൽ. കൂത്തുപറമ്പ്, കൈതേരിയിലെ കെ.കെ റിനാസ് (26), കാര്യാട്ടുപുറം, പാറമ്മേൽ നസീഫ് (28), കുത്തുപറമ്പ്, മൂര്യാട് സ്വദേശികളായ ശ്രീരാഗത്തിൽ വിവേക് (29), പാറമ്മേൽ ഫൈസൽ (31) എന്നിവരാണ് അറസ്റ്റിലായത്. കണ്ണവം പൊലീസ് ഇൻസ്പെക്ടർ കെ.വി ഉമേശൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബംഗ്ളൂരുവിൽ വച്ചാണ് പ്രതികളെ അറസ്റ്റു ചെയ്തത്.
രാത്രി കാലങ്ങളിൽ റോഡരുകുകളിൽ തമ്പടിച്ചാണ് സംഘം പ്രവർത്തിച്ചിരുന്നത്. വഴി യാത്രക്കാരെയും തനിച്ച് വാഹനങ്ങളിൽ സഞ്ചരിക്കുന്നവരെയും തട്ടിക്കൊണ്ടുപോയി വാഹനം ഉൾപ്പെടെ കവർച്ച ചെയ്യുകയാണ് സംഘത്തിന്റെ രീതി.
മെയ് 25ന് രാത്രി 12 മണിയോടെ എരഞ്ഞോളിപ്പാലത്ത് വച്ച് കണ്ണവം, മാനന്തേരിയിലെ സഹീല മൻസിലിൽ മിദ്ലാജിനെ തട്ടിക്കൊണ്ടു പോയി കൊള്ളയടിച്ച കേസിൻ്റെ അന്വേഷണമാണ് കൊള്ള സംഘത്തെ തിരിച്ചറിയാൻ ഇടയാക്കിയത്. ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു മിദ്ലാജ്. ബൈക്കടക്കം തട്ടിക്കൊണ്ടു പോയ സംഘം മിദ്ലാജിനെ കൊള്ളയടിക്കുകയായിരുന്നു. ഈ കേസിൽ പ്രതികളായ മുഹമ്മദ്, റഷീദ് എന്നിവർ പിടിയിലായിരുന്നു. ഇവരിൽ നിന്നാണ് കൊള്ള സംഘത്തിലെ മറ്റുള്ളവരെ തിരിച്ചറിഞ്ഞത്. ഇവരുടെ അറസ്റ്റോടെ മറ്റു പ്രതികൾ ബംഗ്ളൂരുവിലേക്ക് കടക്കുകയായിരുന്നു. മൊബൈൽ ഫോണുകൾ പോലും ഉപയോഗിക്കാതെയാണ് സംഘം ഒളിവിൽ കഴിഞ്ഞിരുന്നത്. ഇപ്പോൾ അറസ്റ്റിലായ റിനാസ് നിരവധി കേസുകളിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.