മുണ്ടക്കൈയിൽ ഉണ്ടായിരുന്ന 540 വീടുകളിൽ അവശേഷിക്കുന്നത് 30 എണ്ണം മാത്രം; മരിച്ചവരുടെ എണ്ണം 159 ആയി; സൈന്യം മുണ്ടക്കൈയിൽ രക്ഷാപ്രവർത്തനം നടത്തുന്നു
കൽപ്പറ്റ: വയനാട് മുണ്ടക്കൈ ഉരുൾപൊട്ടലിൽ സൈന്യത്തിൻ്റെ രക്ഷാപ്രവർത്തനം വീണ്ടും തുടങ്ങി. നാലു സംഘങ്ങളായി 153 രക്ഷാപ്രവർത്തകർ മുണ്ടക്കൈയിലെത്തിയിട്ടുണ്ട്.
ഇതുവരെ 159 മരണങ്ങളാണ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇതിൽ 98 പേരെ മാത്രമാണ് തിരിച്ചറിഞ്ഞത്. സർക്കാർ കണക്കനുസരിച്ച് 98 പേരെയാണ് കാണാതായിരിക്കുന്നത്. എന്നാൽ അത് 200 ലധികം പേർ വരുമെന്നാണ് നാട്ടുകാർ പറയുന്നത്. ദുരന്തത്തോടെ മുണ്ടക്കൈയിൽ ഇനി അവശേഷിക്കുന്നത് വെറും 30 വീടുകൾ മാത്രമെന്ന് പഞ്ചായത്ത് അധികൃതർ പറയുന്നു. പഞ്ചായത്തിൻ്റെ രജിസ്റ്റർ പ്രകാരം 540 ലധികം വീടുകളാണ് ഇവിടെയുണ്ടായിരുന്നത്. ഇപ്പോൾ വളർത്തുമൃഗങ്ങൾ മാത്രം ബാക്കിയായ നൊമ്പരക്കാഴ്ചകളാണ് മുണ്ടക്കൈയിലെങ്ങും. ഉരുൾപൊട്ടലിൽ രക്ഷാപ്രവർത്തനം ഊർജിതമാക്കുന്നതിലേക്കായി ബെയിലി പാലം നിർമിക്കുന്നതിന് വേണ്ടിയുള്ള സാധനങ്ങളുമായി പ്രത്യേക വിമാനം കണ്ണൂർ വിമാനത്താവളത്തിൽ എത്തി. സൈന്യത്തിൻ്റെ 3 കെടാവർ ഡോഗുകളും സ്ഥലത്തെത്തിക്കുന്നുണ്ട്. ഏഴിമല നാവിക അക്കാദമിയിലെ 60 സംഘം രക്ഷാപ്രവർത്തനത്തിന് ചൂരൽമലയിലെത്തിയിട്ടുണ്ട്. ലെഫ്റ്റനൻ്റ് കമാൻഡൻ്റ് ആഷിർവാദിൻ്റെ നേതൃത്വത്തിലുള്ള സംഘമെത്തിയിട്ടുണ്ട്. 45 നാവികർ, അഞ്ച് ഓഫീസർമാർ, 6 ഫയർ ഗാർഡ്സ്, ഒരു ഡോക്ടർ തുടങ്ങിയവരാണ് സംഘത്തിലുള്ളത്. 4 സംഘങ്ങളായി 150 സൈനികരാണ് ഇപ്പോൾ ചൂരൽമലയിൽ രക്ഷാപ്രവർത്തനം നടത്തുന്നത്. ചൂരൽമല, മുണ്ടക്കൈ ഭാഗത്ത് സന്നദ്ധപ്രവർത്തകരുടെയും നേതൃത്വത്തിൽ രാവിലെ മുതൽ ആരംഭിച്ച രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഇതിനിടെ ചാലിയാറിൽ നിന്നും മൂന്ന് മൃതദേഹങ്ങൾ കൂടി കണ്ടെടുത്തിരുന്നു. പോത്തുകല്ലിൽനിന്ന് ഇതുവരെ 60 മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കോൺക്രീറ്റ് കട്ടറുപയോഗിച്ച് വീടിൻ്റെ കോൺക്രീറ്റും റൂഫും നീക്കം ചെയ്യാൻ സാധിച്ചാൽ മാത്രമേ മണ്ണിനടിയിൽ കുടുങ്ങിയവർക്കരികിലെത്താൻ സാധിക്കുകയുള്ളൂ.
ഓരോ വീട്ടിലും സ്ലാബിൻ്റേയും കട്ടിളയുടേയും ഇടയിൽ നിരവധിപേരാണ് കുടുങ്ങിക്കിടക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് ദുരന്ത മേഖല സന്ദർശിക്കാൻ സാധ്യതയുണ്ട്. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്ന് സ്ഥലം
സന്ദർശിക്കും. 6 മന്ത്രിമാർ സ്ഥലത്ത് ക്യാംപ് ചെയ്യുന്നുണ്ട്. മോശം കാലാവസ്ഥ മൂലം രാഹുലും പ്രിയങ്കയും വയനാട്ടിലേക്കുള്ള യാത്ര ഉപേക്ഷിച്ചതായി അറിയിച്ചിരുന്നു.