നൂറു കോടി രൂപ വിലമതിക്കുന്ന ആറു കിലോ കൊക്കെയിൻ പിടികൂടി; കൊണ്ടുവന്നത് ക്യാപ്സ്യൂൾ രൂപത്തിൽ
ന്യൂഡൽഹി: ന്യൂഡൽഹിയിൽ വൻ മയക്കുമരുന്നു വേട്ട. ദോഹയിൽ നിന്നും എത്തിയ ഇൻഡിഗോ വിമാനത്തിലെ യാത്രക്കാരനിൽ നിന്നു അന്താരാഷ്ട്ര വിപണിയിൽ നൂറു കോടി രൂപ വിലമതിക്കുന്ന ആറു കിലോ കൊക്കെയിൻ പിടികൂടി. ഗുളിക രൂപത്തിലാക്കിയ മയക്കുമരുന്നു കളിപ്പാട്ടങ്ങൾക്കകത്താണ് ഒളിപ്പിച്ചു കടത്തിയത്. രഹസ്യവിവരത്തെത്തുടർന്ന് സിബിഐ നടത്തിയ തന്ത്രപരമായ നീക്കത്തിലാണ് മയക്കുമരുന്നു പിടികൂടിയത്. ഇന്ത്യൻ വംശജനായ ജർമ്മൻ പൗരത്വമുള്ള അശോക് കുമാർ എന്നയാളാണ് പിടിയിലായത്. ഇയാൾക്ക് അടുത്തിടെ ബംഗ്ളൂരുവിൽ അറസ്റ്റിലായ മയക്കുമരുന്നു കടത്തുകാരനുമായി ബന്ധമുണ്ടെന്നു സംശയിക്കുന്നു. പ്രസ്തുത ആളിൽ നിന്നു ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ദക്ഷിണേന്ത്യയുമായി ബന്ധമുണ്ടെന്നു സംശയിക്കുന്ന അശോക് കുമാറിനെ പിടികൂടിയത്. ചോദ്യം ചെയ്യൽ പൂർത്തിയാകുന്നതോടെ ദോഹ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന അന്താരാഷ്ട്ര മയക്കുമരുന്നു സംഘത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് സിബിഐ.