വെള്ളാവൂര്‍ : വഴിനീളെ വാഹന പരിശോധനകൾ നടത്തി നിയമലംഘനം കണ്ടെത്തി പിഴ അടപ്പിച്ചിരുന്ന പോലീസിനും ഒടുവിൽ പിഴ. മണിമലയിലാണ് പഞ്ചായത്ത് അധികൃതരുടെ ചങ്കൂറ്റം പോലീസ് തിരിച്ചറിഞ്ഞത് . പോലീസ് സ്റ്റേഷനു സമീപത്തുള്ള വെള്ളാവൂര്‍ വില്ലേജ് ഓഫീസിനും കിട്ടി 5000 രൂപ പിഴ. പ്ലാസ്റ്റിക് മാലിന്യം അലക്ഷ്യമായി കൂട്ടിയിട്ടതിനാണ് പോലീസ് സ്റ്റേഷനും വില്ലേജ് ഓഫീസിനും 5000 രൂപ വീതം പിഴ അടയ്ക്കാന്‍ വെള്ളാവൂര്‍ പഞ്ചായത്ത് നോട്ടീസ് നല്‍കിയത്.
സ്ഥാപന മേധാവികളായ മണിമല പോലീസ് സ്റ്റേഷന് ഹൗസ് ഓഫീസറും വില്ലേജ് ഓഫീസറും 5000 രൂപ വീതം പിഴ അടച്ചു. മാലിന്യ മുക്ത കേരളവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് ജോയിന്റ് ഡയറക്ടറുടെ നിര്‍ദ്ദേശാനുസരണം വെള്ളാവൂര്‍ പഞ്ചായത്ത് ഇന്സ്പെക്ഷന്സ്ക്വാഡ് കഴിഞ്ഞ ദിവസം മണിമലയിലെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളിലുംനടത്തിയ ആകസ്മിക പരിശോധനയില്‍ ഓഫീസ് പരിസരത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളും ഭക്ഷണ മാലിന്യങ്ങളും അലക്ഷ്യമായി കൂട്ടിയിട്ടിരിക്കുന്നതു കാണുകയും പിഴ ചുമത്തുകയും ചെയ്തത്. പോലീസിന് പിഴ നൽകിയതോടെ സമാന രീതിയിൽ സർക്കാർ ഓഫീസുകൾ മുഴുവൻ പഞ്ചായത്തുകളും പരിശോധിക്കണമെന്നും മാലിന്യ മുക്ത കേരളമെന്ന മുന്നേറ്റത്തിൽ ഇത് വലിയ ഗുണകരമാകും എന്നാണ് പൊതുജനം പറയുന്നത്. പഞ്ചായത്തിനെ നടപടിക്ക് സോഷ്യൽ മീഡിയയിൽ വലിയ അഭിനന്ദനങ്ങളാണ് ലഭിക്കുന്നത് .