പുതിയ മോഡൽ വണ്ടി എന്നു പറഞ്ഞ് നൽകിയത് അഞ്ചുവർഷം പഴക്കമുള്ള ഓട്ടോറിക്ഷ; ബജാജ് ഷോറൂമിനെതിരെ ലീഗ് നേതാവിന്റെ പരാതി
കാസർകോട്: ഏറ്റവും പുതിയ മോഡൽ എന്ന് പറഞ്ഞ് അഞ്ചുവർഷം മുമ്പുള്ള മോഡൽ ഓട്ടോറിക്ഷ നൽകി
വഞ്ചിച്ചുവെന്ന് പരാതി. ബജാജ് ക്യൂട്ട് ഓട്ടോറിക്ഷയുടെ 2023 മോഡൽ എന്നു പറഞ്ഞു 2018 മോഡൽ വണ്ടി തന്നു കാസർകോട്ടെ ബജാജ് ഷോറൂം അധികൃതർ തന്നെ വഞ്ചിച്ചുവെന്നു ലീഗ് നേതാവും പുത്തിഗെ പഞ്ചായത്ത് മുൻ മെമ്പറുമായ ഇ.കെ മുഹമ്മദ് കുഞ്ഞി ഉപഭോക്ത്യ കോടതിയിൽ പരാതിപ്പെട്ടു. 2023 ഫെബ്രുവരിയിലാണ് മുഹമ്മദ് കുഞ്ഞി കാസർകോട്ടെ ഷോറൂമിൽ നിന്ന് ഓട്ടോറിക്ഷ വാങ്ങിയത്. 3,58,000 നൽകിയാണ് ഓട്ടോറിക്ഷ വാങ്ങിയതെന്നും അപ്പോൾ ഒരു വർഷത്തെ വാറണ്ടിയും കൃത്യസമയത്തു സർവ്വീസും ഉറപ്പു നൽകിയിരുന്നെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. വണ്ടി വാങ്ങി മൂന്നു മാസം കഴിഞ്ഞപ്പോൾ എഞ്ചിനിൽ നിന്നും ടയറിൻ്റെ ഭാഗത്തു നിന്നും സൗണ്ട് വന്നു. ഷോറൂമിനെ സമീപിച്ചപ്പോൾ അതു പ്രശ്നമില്ലെന്നും പറഞ്ഞു തിരിച്ചയച്ചു. താമസിയാതെ വണ്ടിയുടെ ടയർ പൊട്ടിത്തെറിച്ചു. ഇതോടെ
സംശയം തോന്നി പരിശോധിച്ചപ്പോഴാണ് വണ്ടിയുടെ ടയറും ഡിസ്കും എഞ്ചിനും ബോഡിയും 2018 മോഡലാണെന്നു തിരിച്ചറിഞ്ഞത്. വീണ്ടും ഷോറൂമിലെത്തിയപ്പോൾ വണ്ടി വാങ്ങി വച്ചു. പിന്നീട് നിരവധി ദിവസങ്ങൾ കഴിഞ്ഞിട്ടും മെക്കാനിക്കില്ലെന്നു പറഞ്ഞു തിരിച്ചയക്കുകയായിരുന്നുവെന്നു പരാതിയിൽ ചൂണ്ടിക്കാട്ടി. ഇതിനെതുടർന്നാണ് മൂന്നേകാൽ ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടു മുഹമ്മദ് കുഞ്ഞി ഉപഭോക്തൃ കോടതിയെ സമീപിച്ചത്.