കുപ്രസിദ്ധ കവർച്ചക്കാരൻ ഉടുമ്പ് രമേശൻ കാസർകോട്ട് അറസ്റ്റിൽ; വലയിലായത് നൂറോളം കേസുകളിലെ പ്രതി
കാസർകോട്: കുപ്രസിദ്ധ കവർച്ചക്കാരൻ ഉടുമ്പ് രമേശൻ (36) കാസർകോട്ട് അറസ്റ്റിൽ. കാസർകോട് ടൗൺ എസ്.ഐ അഖിലിന്റെ നേതൃത്വത്തിൽ പാലക്കാട് പൊലീസിന്റെ സഹായത്തോടെയാണ് അറസ്റ്റ്. പാലക്കാട്, പറളി, മുത്തൻതറവാളയം, അഞ്ചാം മൈൽ. എടത്തറ സ്വദേശിയാണ് ഉടുമ്പ് രമേശൻ എന്ന രമേശൻ. കാസർകോട് ബീരന്ത് വയലിലെ ആർ. ലക്ഷ്മി നാരായണ നായകിന്റെ അടച്ചിട്ട വീട് കുത്തിത്തുറന്ന് 2000 രൂപ കവർച്ച ചെയ്ത കേസിലാണ് അറസ്റ്റ്. ഏപ്രിൽ 18ന് ആയിരുന്നു കവർച്ച. നാരായണ നായികും കുടുംബവും ബംഗ്ളൂരുവിലുള്ള മകന്റെ വീട്ടിൽ പോയ സമയത്തായിരുന്നു കവർച്ച. മറ്റൊരു കേസിൽ ജയിലിൽ കഴിഞ്ഞ് പുറത്തിറങ്ങിയ രമേശൻ നേരെ കാസർകോട്ട് എത്തുകയായിരുന്നു. ജോലി തേടിയെന്ന വ്യാജേനയാണ് കാസർകോട്ടേക്ക് എത്തിയത്. എന്നാൽ ലക്ഷ്യം കവർച്ചയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കേരളത്തിലും കർണ്ണാടകയിലുമായി നൂറിലേറെ മോഷണ കേസുകളിൽ പ്രതിയാണ് രമേശൻ. കർണ്ണാടക കുടക് ജില്ലയിലെ അമ്മത്തിയിലായിരുന്നു രമേശന്റെ ജനനം. അച്ഛനും അമ്മയും തോട്ടം തൊഴിലാളികളാണ്. രമേശന്റെ അച്ഛൻ പാലക്കാട് സ്വദേശിയാണ്. അഞ്ചാം ക്ലാസു വരെ കുടകിലെ ഒരു സ്കൂളിൽ പഠനം നടത്തി. പിന്നീട് പഠനം നിർത്തി പിതാവിന്റെ നാട്ടിലെത്തി. പാലക്കാട്ട് അമ്മായിക്കൊപ്പമായിരുന്നു താമസം. ഇതിനിടയിൽ ഒരു ദിവസം അമ്മായിയുടെ പേഴ്സിൽ നിന്ന് 300 രൂപ മോഷ്ടിച്ചാണ് കവർച്ചയിൽ ഹരിശ്രീ കുറിച്ചത്. അതിന് ശേഷം പല കവർച്ചക്കാരുമായി പരിചയമാവുകയും അവരുടെ കവർച്ചാരീതികൾ മനസ്സിലാക്കുകയും ചെയ്തു. അത്തരം വഴികളൊന്നും അനുകരിക്കാൻ തയ്യാറാകാതിരുന്ന രമേശൻ കവർച്ചാ രംഗത്ത് സ്വന്തം വഴി കണ്ടെത്തിയാണ് കുപ്രസിദ്ധനായത്. അടച്ചിട്ട ഏതു വീട്ടിലും അള്ളിപ്പിടിച്ചു കയറി കവർച്ച നടത്തുന്നതിൽ ലക്ഷ്യം കണ്ട രമേശൻ അങ്ങനെയാണ് കുറ്റാന്വേഷകർക്കിടയിൽ ഉടുമ്പ് രമേശൻ ആയി മാറിയത്.