കോഴിക്കോട് ടിപ്പര്‍ ലോറിയും സ്വകാര്യ ബസും കൂട്ടിയിടിച്ചു, ഇരുവാഹനങ്ങളും മറിഞ്ഞു; 55 പേർക്ക് പരിക്കേറ്റു
കോഴിക്കോട്: കോഴിക്കോട് കോഴിക്കോട് എലത്തൂർ കോരപ്പുഴക്ക് സമീപം ബസ്സും ടിപ്പറും കൂട്ടിയിട്ടിച്ച് മറിഞ്ഞ് 55 പേർക്ക് പരിക്കേറ്റു. ഇവരിൽ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. പരിക്കേറ്റവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തലശ്ശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സാണ് അപകടത്തിൽപ്പെട്ടത്.
രാവിലെ ഏഴരക്കും എട്ടിനുമിടയിലായിരുന്നു അപകടം. തലശേരിയിൽ നിന്നും കോഴിക്കോട്ടേക്ക് വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന ടിപ്പറുമായി കൂട്ടിയിടി ഒഴിവാക്കാൻ ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടു. ഇതോടെ മറിഞ്ഞ് നിരങ്ങി നീങ്ങി ടിപ്പറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ടിപ്പറും മറിഞ്ഞു. ബസ് നിറയെ യാത്രക്കാർ ഉണ്ടായിരുന്നു. മിക്കവർക്കും പരിക്കേൽക്കുകയും ചെയ്തു.
പരിക്കേറ്റ അൻപത്തഞ്ച് പേരിൽ രണ്ട് പേരുടെ പരിക്ക് സാരമുള്ളതാണ്. അപകടം നടന്നയുടൻ നാട്ടുകാർ പെട്ടെന്ന് രക്ഷാപ്രവർത്തനം നടത്തി. അതുവഴി വന്ന ബസിലാണ് പരിക്കേറ്റവരിൽ പലരേയും ആശുപത്രിയിലെത്തിച്ചത്. ബസിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. റോഡ് വളവുള്ള ഈ ഭാഗത്ത് വാഹനങ്ങൾ വേഗം കുറക്കാത്തതാണ് പലപ്പോഴും അപകടത്തിന് കാരണമെന്ന് നാട്ടുകാർ പരാതിപ്പെട്ടു.