കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കിയ സംഭവം; സഞ്ജു ടെക്കിയുടെ ലൈസൻസ് ആജീവനാന്തം റദ്ദാക്കി
ആലപ്പുഴ: കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്ത സംഭവത്തിൽ യൂട്യൂബർ ടി.എസ്. സജുവിനെതിരെ (സഞ്ജു ടെക്കി-29) കടുത്ത നടപടി. സജുവിന്റെ ലൈസൻസ് റദ്ദാക്കി. എൻഫോഴ്സ്മെന്റ് ആർ ടി ഒയുടെതാണ് നടപടി.
തുടർച്ചയായ മോട്ടോർവാഹന നിയമലംഘനങ്ങളിലാണ് നടപടി സ്വീകരിച്ചത്. യുട്യൂബറുടെ ചാനലിൽ അപ്പ്ലോഡ് ചെയ്ത് വീഡിയോകൾ പരിശോധിക്കാൻ ഒരു സംഘത്തെ ചുമതലപ്പെടുത്തിയിരുന്നതായി എൻഫോഴ്സ്മെന്റ് ആർ ടി ഒ വ്യക്തമാക്കി. പത്തോളം വീഡിയോകളിൽ ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയതായി ആർ ടി ഒ പറഞ്ഞു.
കാറിൽ സ്വിമ്മിംഗ് പൂൾ സജ്ജീകരിച്ച് യാത്ര ചെയ്തത് അറിവില്ലായ്മ കൊണ്ടാണെന്നും വാഹനങ്ങളിൽ രൂപമാറ്റം വരുത്തുന്നത് ഗതാഗത നിയമലംഘനമാണെന്ന് അറിയില്ലായിരുന്നുവെന്നുമാണ് മോട്ടോർ വാഹന വകുപ്പിന്റെ നോട്ടീസിന് സഞ്ജു വിശദീകരണം നൽകിയത്. കൂടുതൽ കടുത്ത നടപടിയിലേയ്ക്ക് കടക്കരുതെന്നും യുട്യൂബർ അഭ്യർത്ഥിച്ചിരുന്നു. വിശദീകരണം പരിശോധിച്ചതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നാണ് കഴിഞ്ഞദിവസം ആർ ടി ഒ വ്യക്തമാക്കിയത്.
കാറിൽ സ്വിമ്മിംഗ് പൂൾ ഒരുക്കി യാത്രചെയ്ത സംഭവത്തിൽ സഞ്ജു ടെക്കിക്കും സുഹൃത്തുക്കൾക്കുമെതിരെ മണ്ണഞ്ചേരി പൊലീസ് കേസെടുത്തിരുന്നു. ആലപ്പുഴ എൻഫോഴ്സ്മെന്റ് ആർ ടി ഒ ആർ രമണന്റെ പരാതിയിലായിരുന്നു നടപടി. സഞ്ജു ഒന്നാംപ്രതിയും കാറോടിച്ച അവലൂക്കുന്ന് സ്വദേശി സൂര്യനാരായണൻ രണ്ടാം പ്രതിയുമാണ്.
ഇവർക്കൊപ്പം യാത്ര ചെയ്ത ആലപ്പുഴ സ്വദേശികളായ സ്റ്റാൻലിൻ ക്രിസ്റ്റഫർ (28), ജി.അഭിലാഷ് (29) എന്നിവരാണ് മറ്റു പ്രതികൾ. അശ്രദ്ധമായി പൊതുനിരത്തിൽ വാഹനമോടിക്കുക, മനുഷ്യജീവന് അപകടമുണ്ടാക്കുക, പൊതുജനസുരക്ഷയ്ക്ക് വിഘാതമുണ്ടാക്കുക തുടങ്ങിയവയാണ് കുറ്റങ്ങൾ.
സഞ്ജു ടെക്കിക്കെതിരെ മോട്ടോർ വാഹന വകുപ്പ് ഹൈക്കോടതിക്കും റിപ്പോർട്ട് നൽകിയിരുന്നു. സഞ്ജുവിന്റെ കാർ നേരത്തെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. സംഭവത്തിൽ സ്വമേധയാ ഇടപെട്ട ഹൈക്കോടതി മോട്ടോർ വാഹന വകുപ്പിനോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു.