മോഷ്ടിച്ച വാഹനങ്ങൾ പൊളിക്കാൻ രണ്ടുനില കെട്ടിടം, ‘പണി’ മുഴുവൻ രാത്രിയിൽ, വിൽപ്പന ആപ്പ് വഴി
പത്തനംതിട്ട: ഫ്രീക്കന്മാർ ബൈക്കുകളിൽ കുമ്പനാട് വഴി തലങ്ങും വിലങ്ങും പാഞ്ഞപ്പോൾ നാട്ടുകാർ കരുതിയില്ല ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന്.ശനിയാഴ്ച ഉച്ചയ്ക്ക് എറണാകുളം ടൗൺ സൗത്ത് എസ്.ഐ. പ്രദീപിന്റെ നേതൃത്വത്തിൽ പോലീസ് സംഘം എത്തിയപ്പോഴാണ് നാട്ടുകാർ മൂക്കത്ത് വിരൽവെച്ചത്. രണ്ടരമാസം മുമ്പാണ് കുമ്പനാട് പെട്രോൾ പമ്പിന് സമീപം കല്ലുമാലി ഇറക്കത്തിനോട് ചേർന്ന് ഫ്രീക്കന്മാർ രണ്ടുനില കെട്ടിടം വാടകയ്ക്ക് എടുത്തത്.
കെട്ടിട ഉടമയോടും നാട്ടുകാരോടും പറഞ്ഞത് ഇരുചക്രവാഹനങ്ങളുടെ വർക്ക്ഷോപ്പും കാറുകളുടെ മോഡിഫിക്കേഷൻ നടത്താനും വേണ്ടിയാണെന്നാണ്.താഴെയും മുകളിലുമായി രണ്ട് വലിയ ഹാളുകളും രണ്ട് മുറികളുമുള്ള കെട്ടിടം 60,000 രൂപ മാസ വാടകയ്ക്കാണ് ഒരുസംഘം ചെറുപ്പക്കാർ എടുത്തത്. പത്തനംതിട്ട, കുന്നന്താനം ഭാഗങ്ങളിലുള്ള ചെറുപ്പക്കാരായിരുന്നു വർക്ക്ഷോപ്പ് നടത്തിയിരുന്നത്.
ചെറുപ്പക്കാരുടെ ന്യൂജൻ വണ്ടികളായിരുന്നു ഇവിടെ കൂടുതലും എത്തിയിരുന്നത്. ഇവിടെ കാറുകളുടെയും ജീപ്പുകളുടെയും രൂപമാറ്റവും വരുത്തിയിരുന്നു.റേസിങ് കാറുകളെ ഓർമ്മിപ്പിക്കുന്നവിധം ഭീകരശബ്ദം മുഴക്കുന്നവിധമാണ് വണ്ടികൾ രൂപമാറ്റം വരുത്തിയിരുന്നത്.
പത്തനംതിട്ട സ്വദേശികളായ അഖിൽ ജയൻ (22), മനു (19), നിരഞ്ജൻ (27), ജോൺസ് (30) എന്നിവരാണ് പ്രതികൾ.ആറന്മുള സ്വദേശിയായ അഖിലിന്റെ വീട്ടിൽനിന്ന് ബൈക്ക് കണ്ടെടുത്തു.
‘പണി’ മുഴുവൻ രാത്രിയിൽ
ഇത്രയും വലിയ വർക്ക്ഷോപ്പിൽ പകൽ സമയങ്ങളിൽ രണ്ട് മെക്കാനിക്കുകളേ ഉണ്ടായിരുന്നുള്ളൂ. കാറുകളുടെ അത്യാവശ്യപ്പണികൾ മാത്രമാണ് പകൽ നടന്നിരുന്നത്. കാറുകളിലും ബൈക്കുകളിലും സ്റ്റിക്കർ പതിക്കുന്ന ജോലിയും ഇവർ ചെയ്തിരുന്നു. വൈകീട്ട് 5.30-ഒാടുകൂടിയാണ് ഇവരുടെ കൂട്ടുകാരായ മറ്റ് 15 ചെറുപ്പക്കാർ ഇവിടെ സ്ഥിരമായി വന്നുപോയിരുന്നത്.സ്ത്രീകൾ അടക്കമുള്ള ജോലിക്കാർ രാത്രിയിൽ വർക്ക്ഷോപ്പിൽ വന്നുപോയിരുന്നതായി പറയപ്പെടുന്നു. രാത്രിയിലാണ് ഇവർ മോഷ്ടിച്ചുകൊണ്ടുവരുന്ന വണ്ടികൾ പൊളിക്കുന്നതെന്ന് പോലീസ് പറയുന്നു.
പൊളിച്ച് വിൽപ്പന ആപ്പ് വഴി
പൊളിച്ച് പാർട്സാക്കി ഒ.എൽ.എക്സിലൂടെയും മറ്റും വില്പന നടത്തുന്നതാണ് സംഘത്തിന്റെ രീതി. മാസത്തിൽ ഒന്നും രണ്ടും പ്രാവശ്യം ജോഡികളായിട്ടുള്ള നാല്പതിൽപരം ചെറുപ്പക്കാർ ഈ ഹാളുകളിൽ ഒത്തുകൂടുമായിരുന്നു. സന്ധ്യ കഴിഞ്ഞാൽ വർക്ക്ഷോപ്പിന്റെ ഷട്ടറുകൾ താഴ്ത്തും. കെട്ടിടത്തിന്റെ തിരുവല്ല-കോഴഞ്ചേരി സംസ്ഥാനപാതയിലേക്കുള്ള പ്രധാന ഷട്ടറുകൾ തുറക്കാറില്ലായിരുന്നു. കെട്ടിടത്തിന്റെ വശത്തുകൂടിയുള്ള വഴിയിലെ ഒന്നോ രണ്ടോ ഷട്ടറുകൾ മാത്രമേ പകലും തുറക്കാറുള്ളായിരുന്നു. കെട്ടിടത്തിന്റെ പിറകുവശത്ത് മൂന്ന് വീടുകൾ മാത്രമാണുള്ളത്.
ശ്രദ്ധിക്കാതിരിക്കാൻ ജാഗ്രത
ഇതിൽ കെട്ടിടത്തിനോട് ചേർന്നുള്ള ഒരു വീട് അടഞ്ഞുകിടക്കുകയാണ്. കെട്ടിടത്തിന്റെ സമീപം മറ്റ് കടകൾ ഉണ്ടെങ്കിലും അവരോടൊന്നും ഒരുതരത്തിലും ഇടപഴകാതിരിക്കാൻ ഇവർ ശ്രദ്ധിച്ചിരുന്നു.വർക്ക്ഷോപ്പിന് പേരോ ബോർഡോ ഒന്നും ഉണ്ടായിരുന്നില്ല. തിരുവല്ല, എറണാകുളം ടൗൺ സൗത്ത്, ടൗൺ നോർത്ത്, കടവന്ത്ര, പാലാരിവട്ടം എന്നീ പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് മോഷ്ടിച്ച അഞ്ച് ബൈക്കുകളാണ് ഇവിടെനിന്ന് പോലീസ് കണ്ടെടുത്തത്.