പ്ലസ്ടു വിദ്യാർഥികളുടെ മരണം: കെഎസ്ആർടിസി ഡ്രൈവർക്ക് 2 വർഷം തടവും പിഴയും
മുവാറ്റുപുഴ: കെഎസ്ആർടിസി ബസിടിച്ച് സ്കൂട്ടർ യാത്രക്കാരനായ പ്ലസ്ടു വിദ്യാർഥി മരിച്ച സംഭവത്തിൽ ബസ് ഡ്രൈവർക്ക് രണ്ട് വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും ശിക്ഷ. അശ്രദ്ധമായി വാഹനമോടിച്ചതിന് ആറുമാസം സാധാരണ തടവും അനുഭവിക്കണം.വണ്ണപ്പുറം കാനാട്ട് വീട്ടിൽ കെ.വി. ബിബിൻ കുമാറിനെതിരെയാണ് നടപടി. മൂവാറ്റുപുഴ അഡീഷണൽ ജില്ല ആൻഡ് സെഷൻസ് ജഡ്ജി ടോമി വർഗീസാണ് ശിക്ഷ വിധിച്ചത്.
2020 ഫെബ്രുവരി 13 ന് എംസി റോഡിൽ മണ്ണൂർ വാട്ടർ ടാങ്കിനു സമീപത്തുണ്ടായ അപകടത്തിൽ പട്ടിമറ്റം മാർ കൂറിലോസ് സകൂൾ വിദ്യാർഥി ഗീവർഗീസ് (19),മണ്ണൂർ ഗാർഡിയൻ എയ്ഞ്ചൽ സ്കൂൾ വിദ്യാർഥി ബേസിൽ (19) എന്നിവരാണ് മരിച്ചത്. തൃശൂരിൽ നിന്നു പാലായ്ക്ക് പോയ കെഎസ്ആർടിസി ബസ് എതിരെ വന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.