ന്യൂദൽഹി: കലാപം നടന്ന ദില്ലിയില്‍ സമാധാന കമ്മിറ്റി രൂപീകരിച്ച് ദില്ലി സര്‍ക്കാര്‍. ഒന്‍പത് അംഗങ്ങളാണ് കമ്മിറ്റിയിലുള്ളത്. ആംആദ്മി എംഎല്‍എ സൗരവ് ഭരത്വാജായിരിക്കും കമ്മിറ്റിയുടെ നേതൃത്വം വഹിക്കുക. എംഎൽഎ മാരായ അതീഷി, രാഘവ് ചദ്ദ തുടങ്ങിയവര്‍ കമ്മിറ്റിയിലുണ്ട്. ദില്ലി സെക്രട്ടേറിയേറ്റില്‍ ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് കമ്മിറ്റിയുടെ ആദ്യ യോഗം ചേരും. അതേസമയം കലാപം നടന്ന ദില്ലിയിലെ തല്‍സ്ഥിതി പൊലീസിനോട് ദില്ലി ഹൈക്കോടതി ആരാഞ്ഞു. സുരക്ഷ, പുനരധിവാസം അടക്കമുള്ള കാര്യങ്ങളിൽ ഇതുവരെ നടത്തിയ പ്രവർത്തനങ്ങളിലാണ് റിപ്പോർട്ട് തേടിയത്.
അതേസമയം വടക്കു കിഴക്കൻ ദില്ലിയിലെ കലാപബാധിത പ്രദേശങ്ങളിൽ ജാഗ്രത തുടരുകയാണ്. കലാപത്തെ തുടർന്ന് മാറ്റി വെച്ചിരുന്ന 10,12 ക്ലാസ്സ് സിബിഎസ്ഇ പരീക്ഷകൾ ഇന്ന് പുനരാരംഭിക്കും. ഇന്നലെ രാത്രി തിലക് നഗർ, രജൗരി ഗാർഡൻ മേഖലകളിൽ സംഘർഷം ഉണ്ടായതായി അഭ്യുഹങ്ങൾ പരന്നിരുന്നു. ചൂതാട്ട സംഘത്തെ ലക്ഷ്യമിട്ട് പൊലീസ് നടത്തിയ റെയ്ഡുകളും തുടർന്ന് സമീപത്തെ ആറു മെട്രോ സ്റ്റേഷനുകള്‍ അടച്ചതുമാണ് പരിഭ്രാന്തി പരത്തിയത്. പൊലീസ് വിശദികരണവുമായി രംഗത്ത് എത്തിയതോടെ ആശങ്ക അകന്നു.