കാസർകോട്ടേക്ക് ബസിൽ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ് പിടികൂടി; പ്രതി ദേശീയപാതയുടെ ഡിവൈഡർ ചാടിക്കടന്ന് രക്ഷപ്പെട്ടു
കാസർകോട്: കാസർകോട്ടേക്ക് ബസിൽ കടത്തുകയായിരുന്ന അഞ്ചരക്കിലോ കഞ്ചാവ്
പിടികൂടി. പിടികൂടാനുള്ള ശ്രമത്തിനിടയിൽ ബസിൽ നിന്ന് ഇറങ്ങിയോടിയ പ്രതി ദേശീയപാതയുടെ ഡിവൈഡറും മീഡിയനുകളും ചാടികടന്ന് രക്ഷപ്പെട്ടു. തിങ്കളാഴ്ച പുലർച്ചെ 5.40ന് ഹൊസങ്കടിയിലാണ് കഞ്ചാവ് വേട്ട നടന്നത്. എക്സൈസ് കമ്മീഷണറുടെ നിർദ്ദേശ പ്രകാരം കുമ്പള റേഞ്ച് ഇൻസ്പെക്ടർ ഹരീഷ് കുമാറും സംഘവും വാഹന പരിശോധന നടത്തുന്നതിനിടയിലാണ് നിറയെ യാത്രക്കാരുമായി കേരള കെ.എസ്.ആർ.ടി.സി ബസ് എത്തിയത്. ബസിനകത്ത് ബാഗിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.
ഇതിനിടയിൽ ബാഗിന്റെ ഉടമസ്ഥനെന്ന് കരുതുന്ന നാൽപതു വയസ്സു തോന്നിക്കുന്ന ആൾ ബസിൽ നിന്നു ഇറങ്ങിയോടി. എക്സൈസ് ഉദ്യോഗസ്ഥർ പിന്നാലെ ഓടിയെങ്കിലും ദേശീയ പാതയുടെ മീഡിയനുകളും ഡിവൈഡറുകളും ചാടിക്കടന്ന് ഇയാൾ രക്ഷപ്പെട്ടു. തെരച്ചിൽ തുടരുന്നതായി അധികൃതർ പറഞ്ഞു.
എക്സൈസ് സംഘത്തിൽ പ്രിവന്റീവ് ഓഫീസർ കെ.പി മനാസ്, സി.ഇ.ഒ.മാരായ ഹമീദ്, ലീമ എന്നിവരും ഉണ്ടായിരുന്നു.