കാഞ്ഞങ്ങാട്ട് പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ്; സലീമിനെ കുടുക്കിയത് ഭാര്യയുടെ ഫോൺ, ഇന്ന് വൈകിട്ട് കാസർകോട്ടെത്തിക്കും
കാസർകോട്: വീട്ടിനകത്ത് ഉറങ്ങിക്കിടന്ന പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച
ശേഷം രായ്ക്കുരാമാനം നാടുവിട്ട പ്രതിയെ ഒടുവിൽ കുടുക്കിയത് ഭാര്യയുടെ ഫോൺ.
ആന്ധ്രാപ്രദേശിലെ ഒളിവു കേന്ദ്രത്തിൽ നിന്ന് മറ്റൊരാളുടെ ഫോൺ ഉപയോഗിച്ച്
കാഞ്ഞങ്ങാട്ടുള്ള ഭാര്യയെ വിളിക്കുകയായിരുന്നു. പൊലീസ് പിടികൂടിയ സലിം കുടക്, നാപോക്
സ്വദേശിയാണ്. ഇക്കാര്യം അറിഞ്ഞ പ്രത്യേക അന്വേഷണസംഘം മൊബൈൽ ഫോൺ ടവർ
ലൊക്കേഷൻ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതിയെ കുടുക്കിയത്. കൂടുതൽ
വിവരങ്ങൾ പ്രതിയെ ഇന്ന് വൈകുന്നേരം നാട്ടിലെത്തിച്ച് ചോദ്യം ചെയ്യുന്നതോടെ ലഭിക്കുമെന്ന
പ്രതീക്ഷയിലാണ് അന്വേഷണ സംഘം. മെയ് 15ന് പുലർച്ചെ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷൻ
പരിധിയിലെ പത്തു വയസ്സുകാരിയെ വീട്ടിൽ ഉറങ്ങിക്കിടക്കുന്നതിനിടയിൽ തട്ടിക്കൊണ്ടു പോയി
വീട്ടിൽ നിന്ന് അരകിലോമീറ്റർ അകലെയുള്ള വയലിൽ എത്തിച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.
ഡി.ഐ.ജി തോംസൺജോസ്, ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, കണ്ണൂർ ക്രൈംബ്രാഞ്ച്
അഡീഷണൽ എസ്.പി പി. ബാലകൃഷ്ണൻ നായർ, ഡിവൈ.എസ്.പിമാരായ സി.കെ സുനിൽ കുമാർ,
ലതീഷ്, ഹൊസൂർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദ് എന്നിവരടങ്ങിയ പ്രത്യേക
അന്വേഷണ സംഘമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. ഇതോടെ കണ്ണൂർ സ്ക്വാഡ് മടങ്ങുകയും
ചെയ്തിരുന്നു. പിന്നീട് പ്രതിയെ കണ്ടെത്താനുള്ള ദൗത്യം ഡിവൈ.എസ്.പി ലതീഷിന്റെ
നേതൃത്വത്തിലുള്ള സംഘത്തിനായിരുന്നു. പിടിയിലായ സലിം ഒരു വർഷത്തിലധികമായി
ഫോൺ ഉപയോഗിക്കാറില്ല. കാഞ്ഞങ്ങാട്ടെത്തിയാൽ ഭാര്യയുടെ ഫോണും മടിക്കേരിയിൽ
എത്തിയാൽ മാതാവിന്റെ ഫോണുമാണ് ഉപയോഗിച്ചിരുന്നത്.