സ്കൂൾ പരിസരങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപ്പന; വരുന്നു കർശന നടപടി
കാസർകോട്: പുതിയ അധ്യയന വർഷം ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയിരിക്കെ
സ്കൂൾ പരിസരങ്ങളിലെ ലഹരിവിൽപ്പനക്കെതിരെ കർശന നടപടിയുമായി എക്സൈസ് അധികൃതർ. ഇത് സംബന്ധിച്ച സർക്കുലർ എക്സൈസ് ഇൻസ്പെക്ടർമ്മാർക്ക് ലഭിച്ചു. പുതിയ ഉത്തരവനുസരിച്ച് എക്സൈസ് ഇൻസ്പെക്ടർമാർ ഓരോ സ്കൂളിലുമെത്തി സ്കൂൾ അധികൃതരുമായി കാര്യങ്ങൾ ചർച്ച ചെയ്യണമെന്ന് ഉത്തരവിലുണ്ട്. സ്കൂൾ പരിസരങ്ങളിൽ പട്രോളിംഗ് നടത്തണമെന്നും ഉത്തരവിലുണ്ട്. സംസ്ഥാനത്ത് സ്കൂളുകൾ അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളെ ചുറ്റിപ്പറ്റി മയക്കുമരുന്ന് വിതരണ സംഘം സജീവമാണെന്ന മുന്നറിയിപ്പുകളെ തുടർന്നാണ് എക്സൈസ് അധികൃതർ കർശന നടപടികൾക്കൊരുങ്ങുന്നത്. വിവിധയിനം പുകയില ഉൽപ്പന്നങ്ങളും കഞ്ചാവും എം.ഡി.എം.എ അടക്കമുള്ള ലഹരിമരുന്നുകളുമാണ് പ്രധാനമായും വിതരണം ചെയ്യുന്നത്. വിദ്യാർത്ഥികളെ തന്നെ ഇടനിലക്കാരാക്കിയാണ് ഇത്തരം സംഘങ്ങൾ പ്രവർത്തിക്കുന്നതെന്നും അധികൃതർക്ക് വിവരം ലഭിച്ചിട്ടുണ്ട്.