ചിക്കൻ വിഭവങ്ങൾ ഓർഡർ ചെയ്യുന്നതിന് മുൻപ് ആലോചിക്കൂ; കേരളത്തിൽ തീവില, നിയന്ത്രിക്കുന്നത് തമിഴ്നാട് ലോബി
കൽപ്പറ്റ: കോഴിയിറച്ചിയുടെ വില ഉയർന്നതോടെ ഹോട്ടൽ ഉത്പ്പന്നങ്ങൾക്കും വൻതോതിൽ വില വർദ്ധിക്കുകയാണ്. കോഴിയിറച്ചിക്ക് 270 രൂപയാണ് ഇപ്പോഴത്തെ വില. സാധാരണ വില ഉയർന്നാൽ ആഴ്ചകൾക്കുള്ളിൽ തന്നെ വില കുറയുമായിരുന്നു. എന്നാൽ ഇപ്പോൾ മാസങ്ങളോളമായി വില കുറയുന്നില്ല.
കോഴി വില ക്രമാതീതമായി ഉയരാൻ തുടങ്ങിയതോടെ ഹോട്ടലുകാരും പിടിച്ചുനിൽക്കാൻ ആകാതെ വില വർദ്ധിപ്പിക്കുകയാണ്. ചെറുകിട ഹോട്ടലുകൾ 10 ശതമാനം മുതൽ 35 ശതമാനം വരെയാണ് വില വർദ്ധിപ്പിച്ചിട്ടുള്ളത്. 80 മുതൽ 100 രൂപ വരെ ഈടാക്കിയിരുന്ന ചിക്കൻ ബിരിയാണിക്ക് ഇപ്പോൾ 120 രൂപയാണ് ചെറുകിട ഹോട്ടലുകൾ വാങ്ങുന്നത്. മറ്റ് ഹോട്ടലുകളിൽ 170 രൂപ വരെ ഈടാക്കുന്നുണ്ട്.
കോഴിയിറച്ചിയുടെ മറ്റു ഉത്പ്പന്നങ്ങൾക്കും ഇത്തരത്തിൽ വൻതോതിൽ ആണ് വില വർദ്ധിപ്പിച്ചിട്ടുള്ളത്. മാർച്ച് ആദ്യവാരം മുതലാണ് കോഴിയിറച്ചിക്ക് വില ഉയരാൻ തുടങ്ങിയത് 170 രൂപയിൽ നിന്നും ഉയർന്ന് ഇപ്പോൾ 270 രൂപയായി. വരുംദിവസങ്ങളിലും വില വർദ്ധിക്കാൻ തന്നെയാണ് സാദ്ധ്യത.
ഉത്പാദനത്തിൽ ഗണ്യമായ കുറവുണ്ടായതാണ് ഇത്തരത്തി ൽ വില ഉയരാൻ കാരണം. തുടർച്ചയായി നഷ്ടം നേരിട്ടതോടെ കേരളത്തിൽ അടക്കം ഇറച്ചിക്കോഴി കൃഷി കർഷകർ കൂട്ടത്തോടെ അവസാനിപ്പിച്ചിരുന്നു. ഇത് തമിഴ്നാട് ലോബിക്ക് കൂടുതൽ സഹായകരമായി. ഇപ്പോൾ അവർ നിശ്ചയിക്കുന്ന വിലക്ക് വില്പന നടത്തേണ്ട സാഹചര്യമാണ്.
കേരളത്തിൽ ചുരുക്കം ചില കർഷകർ മാത്രമാണ് ഇറച്ചിക്കോഴികളെ വളർത്തുന്നത്. ‘കേരള ചിക്കൻ’ എന്ന പേരിൽ ബ്രഹ്മഗിരിയിലൂടെ നൽകിയിരുന്ന സാമ്പത്തിക സഹായം അവസാനിപ്പിച്ചതാണ് കേരളത്തിൽ കോഴി കൃഷി കുറയാൻ കാരണമായത്. തീറ്റയുടെയും കോഴിക്കുഞ്ഞുങ്ങളുടെയും വില വൻതോതിൽ വർദ്ധിച്ചതും കർഷകർ കൃഷി അവസാനിപ്പിക്കാൻ കാരണമായിട്ടുണ്ട്.