കൊച്ചി: കൊട്ടിയൂർ ബലാല്‍സംഗകേസ് പ്രതി റോബിന് വടക്കുംചേരിയെ വൈദികവൃത്തിയില്‍ നിന്നും പുറത്താക്കി. പ്രത്യേക അധികാരം ഉപയോഗിച്ച് മാര്‍പാപ്പയുടേതാണ് നടപടി. വത്തിക്കാന്റെ നടപടി റോബിനെ അറിയിച്ചു. റോബിനെ മാനന്തവാടി രൂപതാധ്യക്ഷന്‍ നേരത്തെ സസ്പെന്‍ഡ് ചെയ്തിരുന്നു. 2016 ലായിരുന്നു കേസിന് ആസ്പദമായ സംഭവം. കൊട്ടിയൂർ സെന്റ് സെബാസ്റ്റ്യൻ പള്ളി വികാരി ആയിരിക്കെ പള്ളിയിലെത്തിയ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയെന്ന പരാതിയില്‍ 2017 ലാണ് റോബിൻ വടക്കുംചേരി അറസ്റ്റിലാകുന്നത്.
പീഡനത്തിനിരയായ പെൺകുട്ടി പ്രസവിച്ച കുഞ്ഞിനെ അനാഥാലയത്തിലേക്ക് മാറ്റുകയും വിവരം പുറത്തറിയാതിരിക്കാൻ വൈദികൻ പണം വാഗ്ദാനം ചെയ്യുകയും ചെയ്തു. എന്നാൽ പെൺകുട്ടിയുടെ അമ്മ പരാതിയുമായി രംഗത്തെത്തിയതോടെയാണ് വിവരം പുറംലോകമറിഞ്ഞത്. പെൺകുട്ടി പ്രസവിച്ചത് ഫാദർ റോബിൻ വടക്കുംചേരിയുടെ കുഞ്ഞിനെയാണെന്ന് പിന്നീട് ഡിഎൻഎ പരിശോധനയിലൂടെ വ്യക്തമാകുകയും ചെയ്തു.
കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ റോബിൻ വടക്കുംചേരിയെ 20 വർഷം കഠിനതടവിനാണ് കോടതി ശിക്ഷിച്ചത്. പോക്സോ അടക്കം 3 വകുപ്പുകളിൽ ആയാണ് 20 വർഷത്തെ കഠിന തടവ്. 1997 ഡിസംബർ 18 ആണ് പെണ്‍കുട്ടിയുടെ ജനന തിയതി ആയി മാതാപിതാക്കൾ പറഞ്ഞത്. എന്നാൽ ഇത് 1999 ഡിസംബർ 18 ആണെന്ന് രേഖകൾ സഹിതം പ്രോസിക്യുഷൻ തെളിയിച്ചതോടെ റോബിൻ വടക്കുംചേരിക്ക് ശിക്ഷയുറപ്പാവുകയായിരുന്നു.