10 വയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചത് മുണ്ടുടുത്തെത്തിയ മലയാളി; പ്രതിക്കായി അന്വേഷണം ഊർജ്ജിതം
കാസർകോട്: കാഞ്ഞങ്ങാടിന് സമീപത്തെ തീരദേശ മേഖലയിൽ വീടിനകത്ത്
ഉറങ്ങിക്കിടക്കുകയായിരുന്ന പത്തുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച ശേഷം കമ്മൽ ഊരിയെടുത്ത് കുട്ടിയെ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. ജില്ലാ പൊലീസ് മേധാവി പി. ബിജോയിയുടെ മേൽനോട്ടത്തിൽ ഹൊസൂർഗ് ഡിവൈ.എസ്.പി വി.വി ലതീഷ്. കണ്ണൂർ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി. ബാലകൃഷ്ണൻ നായർ. കണ്ണൂർ നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി. സി.കെ സുനിൽകുമാർ, ഹൊസൂർഗ് പൊലീസ് ഇൻസ്പെക്ടർ എം.പി ആസാദ് എന്നിവരടങ്ങിയ പ്രത്യേക അന്വേഷണ സംഘമാണ് നാടിനെ ഞെട്ടിച്ച കേസ് അന്വേഷിക്കുന്നത്.
ബുധനാഴ്ച പുലർച്ചെയാണ് കേസിനാസ്പദമായ സംഭവം. വീട്ടിലെ ഒരു മുറിയിലാണ് പെൺകുട്ടിയുടെ മാതാപിതാക്കളും അനുജത്തിയും കിടന്നിരുന്നത്. അതിക്രമത്തിനിരയായ പെൺകുട്ടി മുത്തച്ഛനും മുത്തശ്ശിക്കും ഒന്നിച്ച് മറ്റൊരു മുറിയിലുമാണ് പതിവായി കിടക്കാറ്. കഴിഞ്ഞ ദിവസം മുത്തശ്ശി മറ്റൊരു സ്ഥലത്തേക്ക് പോയിരുന്നതിനാൽ പെൺകുട്ടിയും മുത്തശ്ശനും മാത്രമാണ് ഒന്നിച്ച് കിടന്നത്. മുത്തശ്ശൻ പതിവ് പോലെ പുലർച്ചെ കറവ ജോലിക്കായി പോയി. പോകുന്ന സമയത്ത് വീടിന്റെ പുറത്തേക്കുള്ള വാതിൽ ചാരുക മാത്രമേ ചെയ്തിരുന്നുള്ളു. തൊട്ടുപിന്നാലെ എത്തിയ അക്രമി പ്രസ്തുത വാതിൽ തുറന്ന് അകത്ത് കടന്ന് ഉറങ്ങിക്കിടക്കുകയായിരുന്ന പെൺകുട്ടിയെ തട്ടിക്കൊണ്ട് പോവുകയായിരുന്നു. പുലർച്ചെയായതിനാൽ നല്ല ഉറക്കത്തിലായിരിക്കും കുട്ടിയെന്ന് സംശയിക്കുന്നു. ഉറക്കം ഉണരാതിരിക്കുവാൻ ഏതെങ്കിലും രാസവസ്തു ഉപയോഗിച്ചിരിക്കാനുള്ള സാധ്യതയും അന്വേഷണ സംഘം തള്ളിക്കളയുന്നില്ല.
പെൺകുട്ടിയെ അരക്കിലോമീറ്റർ അകലേക്ക് കൊണ്ടുപോയി ഒരു വയലിൽ വെച്ച് പീഡിപ്പിച്ച
ശേഷം കമ്മൽ ഊരിയെടുത്ത ശേഷമാണ് വിട്ടയച്ചത്. അതിക്രമത്തിനിരയായ കുട്ടി സമീപത്തെ വീട്ടിലെത്തി വിവരം പറഞ്ഞപ്പോഴാണ് സംഭവം പുറത്തറിഞ്ഞത്. നന്നായി മലയാളം സംസാരിക്കുന്ന ആളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് പെൺകുട്ടി മൊഴി നൽകിയിട്ടുള്ളത്. കള്ളിമുണ്ടും ഷർട്ടും ധരിച്ച ആൾ മാസ്ക് ധരിച്ചിരുന്നതായും മധ്യവയസ്കനാണെന്നും മെലിഞ്ഞ ശരീരമുള്ളയാളാണെന്നും പെൺകുട്ടി മൊഴി നൽകിയിട്ടുണ്ട്. അക്രമിയെ കണ്ടെത്തുന്നതിനായി പ്രത്യേക അന്വേഷണ സംഘം ഇന്നലെ നിരവധി പേരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത ശേഷം വിട്ടയച്ചു. സ്ഥലത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ പരിശോധിച്ചുവെങ്കിലും അക്രമിയെ തിരിച്ചറിയാൻ പറ്റുന്ന ദൃശ്യങ്ങളൊന്നും ലഭിച്ചില്ല. പൊലീസ് നായയെ എത്തിച്ച് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ പൊലീസ് മേധാവി ഇന്നും സംഭവസ്ഥലത്തെത്തി. വീടിനെക്കുറിച്ചും ചുറ്റുപാടിനെക്കുറിച്ചും വ്യക്തമായി അറിയുന്ന ആളായിരിക്കും അക്രമിയെന്നാണ് അന്വേഷണ സംഘത്തിന്റെ പൊതുവെയുള്ള വിലയിരുത്തൽ.